ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലംചെയ്ത മാർ ജോസഫ് പവ്വത്തിലിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തും.നാളെ രാവിലെ 7ന് അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടത്തും. തുടർന്ന് 9.30ന് വിലാപയാത്ര ആരംഭിക്കും. വിലാപയാത്ര അതിരൂപതാ ഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി 10.30ന് മെത്രാപ്പോലീത്തൻ പള്ളിയിൽ എത്തിച്ചേരും.1969ൽ ദൈവദാസൻ മാർ മാത്യു കാവുകാട്ടിൻ്റെ മൃതശരീരവുമായുള്ള നഗരി കാണിക്കലിനു ശേഷം 54 വർഷങ്ങൾ കഴിഞ്ഞ് ചങ്ങനാശേരി നഗരം സാക്ഷ്യം വഹിക്കുന്ന അതിരൂപതാദ്ധ്യക്ഷൻ്റെ മൃതശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ അതിരൂപതയിലെ 250 ഇടവകകളിൽ നിന്നും വൈദികർ, സന്യസ്തർ, കൈക്കാരൻമാർ, സംഘടനാ പ്രതിനിധികൾ, ഇടവകജനങ്ങൾ എന്നിവർ സ്വർണ്ണക്കുരിശുകൾ, വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ എന്നിവ വഹിച്ചുകൊണ്ട് പങ്കെടുക്കും.പൊതുദർശനത്തിന് നാളെ രാവിലെ 11 മുതൽ ബുധനാഴ്ച രാവിലെ 9 വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ അവസരമുണ്ടായിരിക്കും.

ഇന്ന് ചെത്തിപ്പുഴ ആശുപത്രിയിൽ പൊതുദർശനമുണ്ടായിരിക്കുന്നതല്ല. അന്തിമമോപചാരം അർപ്പിക്കുന്നവർ പൂക്കൾ, ബൊക്ക എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ആവശ്യമെങ്കിൽ വെള്ളക്കച്ച സമർപ്പിക്കാവുന്നതാണ്. ബുധനാഴ്ച രാവിലെ 9.30ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം മെത്രാപ്പോലീത്തൻ പള്ളിയിൽ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാന, നഗരികാണിക്കൽ, സമാപനശുശ്രൂഷ, സംസ്കാരം എന്നിവ നടക്കും. ശുശ്രൂഷകൾക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മറ്റു മെത്രാപോലീത്തമാരും മെത്രാൻമാരും സഹകാർമ്മികരായിരിക്കും. അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഇന്ന് അനുസ്മരണവും പ്രാർത്ഥനയും നടത്തും. അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും മൃതസംസ്കാര ദിനമായ ബുധനാഴ്ച അവധിയായിരിക്കും. അന്നേ ദിവസം പരീക്ഷകൾ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം തുറന്നു പ്രവർത്തിക്കും.