ഇന്ധനവുമായി പോയ ടാങ്കർലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
ഇവരെ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈപാസിലെ കുതിരപ്പന്തി മേൽപാലത്തിന് സമീപമായിരുന്നു അപകടം.
കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഇന്ധനവുമായി പോയ ടാങ്കർലോറിയും ആലപ്പുഴ ബീച്ചിലേക്ക് എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർനിയന്ത്രണം വിട്ട് ഒന്നിലേറെ തവണ കറങ്ങിയാണ് നിന്നത്.
കാറിന്‍റെ മുൻഭാഗം തകർന്നു.
ടാങ്കർലോറിയുടെ വലതുഭാഗത്തെ ആക്സിൽ ഒടിഞ്ഞു.
ലോറിയിൽനിന്ന് ഇന്ധനം നേരിയതോതിൽ ചോർന്നത് ഏറെ പരിഭ്രാന്തി പരത്തി.
ഇന്ധചോർച്ചയെത്തുടർന്ന് ബൈപാസിലൂടെയുള്ള ഗതാഗതം നിരോധിച്ചായിരുന്നു രക്ഷാപ്രവർത്തനം.
സൗത്ത് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.
കളർകോട് നിന്നും കൊമ്മാടിയിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
കൊച്ചിയിൽനിന്ന് മറ്റൊരു ടാങ്കർ ലോറിയെത്തി ഇന്ധനം പൂർണമായും മാറ്റി.
ക്രൈയിൻ ഉപയോഗിച്ച് അപകടത്തിൽപെട്ട വാഹനം മാറ്റിയശേഷമാണ് ബൈപാസ് വഴി ഗതാഗതം പുന:സ്ഥാപിച്ചത്.