തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ എസ്‌എംവി സ്കൂളില്‍ അനധികൃത പാർക്കിംഗ് ഫീസ് പിരിച്ചത് തെറ്റായ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സ്കൂള്‍ കോമ്പൗണ്ടുകള്‍ പാർക്കിംഗിനായി ഉപയോഗിക്കാൻ പാടില്ലെന്നും ഇത്തരത്തില്‍ പിരിവ് നടത്താൻ പിടിഎയ്ക്ക് യാതൊരു അധികാരവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കാൻ സ്കൂള്‍ മാനേജ്‌മെന്റിന് നിർദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. സ്കൂള്‍ പരിസരത്ത് തട്ടുകട പ്രവർത്തിച്ചുവെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്നും, ഇതും പരിശോധിച്ച് ആവശ്യമായ നടപടികള്‍ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതില്‍ കോർപ്പറേഷൻ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചുവെന്നും വി ശിവൻകുട്ടി അഭിനന്ദിച്ചു. ജീവനക്കാരടക്കം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയെന്നും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊങ്കാലയ്ക്കെത്തിയ ഭക്തരില്‍ നിന്ന് പാർക്കിംഗിൻ്റെ പേരില്‍ വൻ തുക ഈടാക്കിയ എസ്‌എംവി സ്കൂള്‍ പിടിഎ പ്രസിഡന്‍റിനെയും ഭാരവാഹിയെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മേയറുടെ ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്. എസ്‌എംവി സ്കൂളിലെ പിടിഎ പ്രസിഡന്റ് കർണൻ, ഭാരവാഹി ഹാഷിം എന്നിവരാണ് അറസ്റ്റിലായത്. പിടിഎ വികസന ഫണ്ടിന്റെ രസീത് ഒരു വാഹന ഉടമയില്‍ നിന്ന് 400 രൂപ വരെ പിരിച്ചെന്നാണ് പരാതി മേയറുടെ ഇടപെടലിന് പിന്നാലെ കോർപ്പറേഷൻ തമ്പാനൂർ പൊലീസിന് പരാതി നല്‍കിയിരുന്നു. ഐരാണിമുട്ടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ വൻ തുക ഈടാക്കിയുള്ള പാർക്കിംഗും പരാതിയെ തുടർന്ന് മേയർ തടഞ്ഞിരുന്നു.













































































