ലക്ഷോപലക്ഷം മനസുകളില്‍ ഭാഗവതാമൃത സുകൃതംപകര്‍ന്ന ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാം ജയന്തി ആഘോഷങ്ങള്‍ക്ക് ജനുവരി 21 മുതല്‍ ഫെബ്രുവരി 2 വരെ മള്ളിയൂര്‍ വൈഷ്ണവഗണപതി മഹാക്ഷേത്രം വേദിയാകും.
ആധ്യാത്മിക ആചാര്യനും ഭാരതത്തിലെ വിശ്രുത ഭാഗവതപണ്ഡിതനുമായിരുന്ന മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തിയോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ ഭാഗവതാചാര്യന്‍മാര്‍ പങ്കെടുക്കുന്ന വിപുലമായ ഭാഗവതാമൃത സത്രവും അന്ന് ആരംഭിക്കും. പ്രമുഖ ഭാഗവത ആചാര്യനും ക്ഷേത്ര ട്രസ്റ്റിയുമായ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ഭാഗവതാമൃത സത്ര മുഖ്യാചാര്യന്‍.
മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍, പുതിയില്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ യജ്ഞാചാര്യന്‍മാരാകും. രാജ്യത്തെ പ്രമുഖ ഭാഗവതാചാര്യമാര്‍ വിശിഷ്ട സാന്നിധ്യമാകുന്ന സത്രത്തിനായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ക്ഷേത്ര ട്രസ്റ്റി മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി അറിയിച്ചു. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തിക്കു മുന്നോടിയായി ഗണേശ മണ്ഡപത്തില്‍ നടന്നുവരുന്ന അറുപതു ദിവസത്തെ മള്ളിയൂര്‍ ഗണേശസംഗീതോത്സവം ജനുവരി 20 നു സമാപിക്കും.
നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍, നെച്ചൂര്‍ ശ്രീരമണചരണ തീര്‍ഥസ്വാമി, ബ്രഹ്‌മശ്രീ വെണ്‍മണി കൃഷ്ണന്‍നമ്പൂതിരി, ഡോ. മണി ദ്രാവിഡ് ശാസ്ത്രികള്‍, ബ്രഹ്‌മശ്രി എളങ്കുന്നപ്പുഴ ദാമോദരശര്‍മ, ബ്രഹ്‌മശ്രീ ടി.ആര്‍ രാമനാഥന്‍, സ്വാമി ഉദിത് ചൈതന്യ, ബ്രഹ്‌മശ്രീ പുല്ലൂര്‍മണ്ണ രാമന്‍നമ്പൂതിരി, വെണ്‍മണി രാധഅന്തര്‍ജനം, ബ്രഹ്‌മശ്രീ കിഴക്കടംഹരിനാരായണന്‍ നമ്പൂതിരി, മുംബൈ ചന്ദ്രശേഖര ശർമ്മ, സ്വാമി ശാരദാനന്ദ സരസ്വതി എന്നിവര്‍ മഹനീയ സാന്നിധ്യമാകും. രാവിലെ ആറിന് വിഷ്ണുസഹസ്രനാമ പാരായണത്തോടെ സത്ര വേദി ഉണരും.തുടര്‍ന്ന് സത്രം സമാരംഭിക്കും. പ്രഭാഷണ സമാപനത്തെ തുടര്‍ന്ന് എല്ലാ ദിവസവും സംഗീത സന്ധ്യ നടക്കും.
ഭാഗവതാമൃത സത്രത്തിന്റെ ഭാഗമായി ജനുവരി 26ന് ലക്ഷ ദീപം സംഘടിപ്പിച്ചിട്ടുണ്ട്. അന്നു ഒരു ലക്ഷത്തിലധികം ദീപങ്ങളുടെ ദിവ്യപ്രഭയില്‍ ക്ഷേത്രാങ്കണം പ്രകാശിതമാകും.ശ്രേഷ്ഠമായ ഭാഗവതാമൃതത്തില്‍ സമര്‍പ്പണത്തിനും വഴിപാടുകള്‍ക്കും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്നദാനം, യജ്ഞമണ്ഡപം, അലങ്കാരം, പ്രതിദിന പൂജ, വസ്ത്രദാനം എന്നിവയാണ് മുഖ്യസമര്‍പ്പണങ്ങള്‍.
മള്ളിയൂര്‍ ജയന്തിയുടെ ഭാഗമായി സംഗീത വേദിയും ഉണരും. വേദിയില്‍ പ്രമുഖ സംഗീതഞ്ജര്‍ സംഗീതാ അര്‍ച്ചന നടത്തും.
ജനുവരി 21 ന് വൈകിട്ട് 7.30ന് ടി.എസ് രാധാകൃഷ്ണന്റെ ഭക്തിഗാനതരംഗിണിയോടെ തുടക്കമാകും. നാമസങ്കീര്‍ത്തനം, സമ്പ്രദായ ഭജന, സംഗീത സദസ് ഇവയാണ് മുഖ്യപരിപാടികള്‍. പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടികളാണ് ഒരോ ദിവസവും.ജനുവരി 22ന് നാമസങ്കീര്‍ത്തനം,വിപിന്‍ ശശിധരന്‍,23ന് ,സമ്പ്രദായ ഭജന, ചക്കംകുളങ്ങര ഭജന സമിതി,24ന്ആനന്പരിപാടി, സംഗീത റാവു, 25 ന് ഗോപാല്‍ദാസ് അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന.വൈകിട്ട് 7.30ന് എം ജയചന്ദ്രന്‍, കാവാലം ശ്രീകുമാര്‍ അവതരിപ്പിക്കുന്ന സംഗീതസന്ധ്യ 26ന് ദീപ പാലനാട്, മീര റാംമോഹന്‍ എന്നിവരുടെ കഥകളിപ്പദ കച്ചേരി, സുധ രഘുനാഥിന്റെ സംഗീത സദസ്സ്, 27ന് ടി.എച്ച് ലളിതയുടെ വയലിന്‍ കച്ചേരി,കടയനല്ലൂര്‍ രാജഗോപാലിന്റെ സമ്പ്രദായ ഭജന,28ന് കെ.എസ് വിഷ്ണുദേവിന്റെ സംഗീതസദസ്സ്,29ന് ഒ.എസ് അരുണിന്റെ സംഗീതസദസ്സ്,30ന് യോഗിഷ് ശര്‍മയുടെ സംഗീതസദസ്സ്,ആദിത്യ രമേശിന്റെ സമ്പ്രദായ ഭജന,31ന് ഈറോഡ് രാജാ മണിയുടെ സമ്പ്രദായ ഭജന, ഫെബ്രുവരി ഒന്നിന് സുരേഷ് വൈദ്യനാഥന്‍,ശ്രീശങ്കരന്‍ മള്ളിയൂര്‍ എന്നിവരുടെ സംഗീതസമന്വയം എന്നിവ നടക്കും. ഫെബ്രുവരി 2ന് ഭാഗവതഹംസ ജയന്തി ദിനത്തില്‍ കോഴിക്കോട് പ്രശാന്ത് വര്‍മയുടെ നാമസങ്കീര്‍ത്തനം. ജനുവരി 21 നും പ്രശാന്ത് വേദിയില്‍ പാടും.