തിരുവനന്തപുരം: പി. എം ശ്രീ വിഷയത്തിലെ ഭിന്നത തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആലപ്പുഴയില്‍ നടത്തിയ ചർച്ച ഫലപ്രദമാകാത്ത പശ്ചാത്തലത്തില്‍ സി.പി.ഐയുടെ മന്ത്രിമാർ നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് സൂചന.
എന്നാല്‍, ഇക്കാര്യം പ്രഖ്യാപിക്കാൻ നേതൃത്വം തയ്യാറായില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതു മുന്നണിയില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥയില്‍ മറ്റ് ഘടകക്ഷികളും ആശങ്കയിലായി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ ഒത്തുതീർപ്പിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇരു പക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന.
ഇന്നലെ ആലപ്പുഴ ഗസ്റ്റ്ഹൗസിലെ 309-ാം നമ്പർ മുറിയില്‍ വൈകിട്ട് 3.30 മുക്കാല്‍ മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തിയത്. പിന്മാറ്റം ഒഴിച്ചുള്ള നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിന്മാറണമെന്ന നിലപാടില്‍ ബിനോയ് വിശ്വവും ഉറച്ചുനിന്നു. മുന്നണിയില്‍ ആലോചിക്കാതെ പദ്ധതിയില്‍ ഒപ്പുവച്ചതിന്റെ അധാർമികതയും ചൂണ്ടിക്കാട്ടി.
പിന്നാലെ, സി.പി.ഐ മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനില്‍, പി. പ്രസാദ് എന്നിവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുന്നണിയില്‍ ആലോചിക്കാതെ തിടുക്കത്തില്‍ തീരുമാനമെടുത്തതിലുള്ള വിയോജിപ്പ് അവരും പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയുമായി മന്ത്രിമാരുടെ കൂടിക്കാഴ്ച തുടരവേ, ബിനോയ് വിശ്വം വീണ്ടും എത്തിയെങ്കിലും സമവായത്തില്‍ എത്താൻ കഴിഞ്ഞില്ല
1..ഇന്നലെ രാവിലെ ഒമ്പതിന് സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം എ.കെ.ജി സെന്ററില്‍ ചേർന്ന് ചർച്ച ചെയ്തു. ജനറല്‍ സെക്രട്ടറി എം.എ ബേബിയും മുഖ്യമന്ത്രിയും പങ്കെടുത്ത യോഗത്തില്‍, പിന്നോട്ടു പോകേണ്ടതില്ലെന്നും സമ്മർദ്ദങ്ങള്‍ക്കു വഴങ്ങേണ്ടതില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
2. സി.പി.ഐ സെക്രട്ടേറിയറ്റ് യോഗത്തിലും തുടർന്നു ചേർന്ന എക്സിക്യൂട്ടീവിലും നിലപാടില്‍ അയവ് വരുത്തേണ്ടെന്ന അഭിപ്രായമാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്. മന്ത്രിമാർ രാജിവയ്ക്കണമെന്ന നിർദ്ദേശം വരെ ഉയർന്നു. അതിനിടെയാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ ക്ഷണം ബിനോയിക്ക് ലഭിച്ചത്.












































































