യുവതിയെ പാനീയം നൽകി പീഡിപ്പിച്ച കേസിൽ സിനിമാതാരം ഉൾപ്പെടെയുള്ളവർ കുറ്റക്കാരല്ലെന്ന് കണ്ട് ആലപ്പുഴ കോടതി വെറുതെ വിട്ടു.
ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി- 1 ജഡ്ജ് ആഷ് കെ ബാൽ ആണ് പ്രതികളെ വെറുതെ വിട്ടത്.
യുവതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോയി കുടിവെള്ളത്തിൽ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
കൂടാതെ പീഡനരംഗങ്ങൾ പ്രതികള്‍ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പുന്നപ്ര പോലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ്.
സിനിമാതാരം കൊല്ലം കോർപറേഷൻ സംസം നഗർ എസ് എസ് എല്‍ വീട്ടില്‍ രാജാസാഹിബ്, പുന്നപ്ര തെക്ക് പഞ്ചായത്ത് ഓം നിവാസ് വീട്ടിൽ ബിനു കൃഷ്ണ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. 2002 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ക്ഷേത്രത്തിൽ പോയി വരികയായിരുന്ന യുവതിയെ ബിനുകൃഷ്ണ തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി പുന്നപ്രയിലെ വീട്ടില്‍ കൊണ്ടുപോയെന്നും ഇവിടെ വച്ച് മയങ്ങാനുള്ള പാനീയം നല്‍കിയശേഷം ശാരീരികമായി ഉപദ്രവിച്ച് നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് കേസ്.
ഈ സമയം രാജാസാഹിബ് ഒപ്പമുണ്ടായിരുന്നുവെന്നാണ്പ്രോസിക്യൂഷന്‍ കേസ്.2010 ലാണ് യുവതി പോലീസിൽ പരാതി നൽകിയത്.പ്രതികൾക്ക് വേണ്ടി ആലപ്പുഴ ജില്ലാ ചീഫ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ പി പി ബൈജു, അഭിഭാഷകരായ പി എ അയൂബ് ഖാൻ, പി എസ് സൗമ്യ, ടി പി ഹരികൃഷ്ണൻ എന്നിവർ ഹാജരായി.