മധ്യപ്രദേശില്‍ വൻ മുന്നേറ്റമാണ് ബി ജെ പി ഉണ്ടാക്കിയിട്ടുള്ളത്. 157 സീറ്റുകളിലാണ് ബി ജെ പി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് 72 സീറ്റിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കയാണ്.
അതേസമയം രാജസ്ഥാനിലും ബി ജെ പി മുന്നേറ്റം പ്രകടനമാണ്. ഇവിടെ ബി ജെ പിയുടെ ലീഡ് നില നൂറ് കടന്നിട്ടുണ്ട്. 106 സീറ്റുകളിലാണ് ബി ജെ പി ലീഡു ചെയ്യുന്നത്. 77 സീറ്റുകളില്‍ കോണ്‍ഗ്രസും 17 സീറ്റുകളില്‍ മറ്റുള്ളവരും ലീഡു ചെയ്യുകയാണ്. ഇവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് തെരഞ്ഞെടുപ്പു നയിച്ചത്. സച്ചിൻ പൈലറ്റും മുന്നിലുണ്ടായിരുന്നെങ്കിലും പടലപ്പിണക്കങ്ങല്‍ കോണ്‍ഗ്രസിന് പണിയായി എന്നു വേണം കരുതാൻ.
അതേസമയം ചത്തീസ്ഗഢിലെ ലീഡ് നില മാറിമറിയുന്നുണ്ട്. എക്സിറ്റ്പോളുകള്‍ കോണ്‍ഗ്രസിന് വിധിയെഴുതിയ ഛത്തീസ്‌ഗഡില്‍ കടുത്ത മത്സരം നടന്നുവെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു. 40 സീറ്റിലേറെ ലീഡ് എടുത്ത കോണ്‍ഗ്രസ് പിന്നീട് പിന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ബി ജെ പി 45 സീറ്റിലും കോണ്‍ഗ്രസ് 43 സീറ്റിലും ലീഡ് ചെയ്യുന്നു.
തെലുങ്കാനയില്‍ ഭരണവിരുദ്ധ വികാരം മുതലെടുത്തു കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്‌ച്ചയാണ് കാണുന്നത്. 67 ഇടത്ത് കോണ്‍ഗ്രസും 39 സീറ്റുകളില്‍ ബി ആര്‍ എസുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി ആറ് സീറ്റുകളിലുമാണ്.
കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്.