കൊച്ചി: അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധരായ മൂന്ന് ഓഫീസർമാർക്ക് 37,500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ.ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.ഡി.രാജേഷ് 20000 രൂപയും, കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ 15000 രൂപയും, ചവറ ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.ലത 2500 രൂപയും പിഴയൊടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിമാണ് ഉത്തരവായത്. കൊച്ചി കോർപ്പറേഷനിൽ എസ്.ഡി.രാജേഷ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരിക്കെ 2015 ഒക്ടോബറിൽ കെ ജെ വിൻസൻ്റ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല. വിവരം നൽകാൻ കമ്മിഷൻ നിർദ്ദേശിച്ചിട്ടും നടപ്പാക്കിയില്ല. ഹിയറിംഗിന് വിളിച്ചിട്ടും ഹാജരായില്ല. കമ്മിഷൻ സമൻസ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വരുത്തുകയായിരുന്നു.
