തിരു.: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെണ്‍കുട്ടിക്കു പകരം, സംഘടനാ നേതാവായ ആണ്‍കുട്ടിയെ നാമനിര്‍ദ്ദേശം ചെയ്തതായി ആരോപണം. സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ നേതാവിനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ആള്‍മാറാട്ടമെന്നാണ് ആക്ഷേപം.
കേരള യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലാണ് സംഭവം. ഡിസംബര്‍ 12നാണ് ഇവിടെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. എന്നാല്‍, കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്ക്ക് പകരം കോളജിലെ ഒന്നാം വര്‍ഷ ബി.എസ്.സി. വിദ്യാര്‍ത്ഥി എ. വിശാഖിന്റെ പേരാണ് നൽകിയത്. എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വൈശാഖ് മത്സരിച്ചിരുന്നില്ലെന്നാണ് വിവരം.
കോളജുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുക. വിശാഖിനെ കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ പദവിയിലെത്തിക്കാന്‍ വേണ്ടിയാണ് കോളേജ് തലത്തില്‍ കൃത്രിമം കാട്ടിയതെന്നാണ് ആക്ഷേപം. മെയ് 26നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
അതേസമയം, ആള്‍മാറാട്ടത്തിന് പിന്നില്‍ സിപിഎമ്മിലെയും എസ്എഫ്‌ഐയിലെയും ചില നേതാക്കളുടെ സമ്മര്‍ദ്ദമാണെന്നാണ് സൂചന. യുയുസി ആയി ജയിച്ച പെണ്‍കുട്ടി രാജിസന്നദ്ധത അറിയിച്ചതു കൊണ്ടാണു മറ്റൊരാളെ നിര്‍ദ്ദേശിച്ചതെന്നു കോളജ് പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാൽ, നിയമപരമായി ഇങ്ങനെ ചെയ്യാന്‍ സാധിക്കില്ല. തെരെഞ്ഞെടുക്കപ്പെട്ടയാൾ രാജിവച്ചാൽ, ആ സ്ഥാനത്തേയ്ക്ക് വീണ്ടും തെരെഞ്ഞെടുപ്പ് നടത്തിയേ യൂണിവേഴ്സിറ്റിയിലേയ്ക്ക് പേര് നൽകാനാകൂ. സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കും കേരള യൂണിവേഴ്‌സിറ്റിക്കും ആള്‍മാറാട്ടം സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്.