കൊച്ചി: പൊതുപ്രവർത്തകയായ യുവതിയെ ലഹരി കലർന്ന ഭക്ഷണം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഗോവയിലെ കരാറുകാരനായ മലയാളി അറസ്റ്റില്‍.
ആലപ്പുഴ ഹരിപ്പാട് നങ്ങ്യാർകുളങ്ങര മംഗലത്ത് വീട്ടില്‍ ജയകുമാർ രാഘവനെയാണ് (54) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രപ്രദേശില്‍ സാമൂഹികപ്രവർത്തകയും മലയാളിയുമായ യുവതിയാണ് പീഡനത്തിന് ഇരയായത്. പ്രതിയും യുവതിയും ഒരേ സംഘടനയില്‍ പ്രവർത്തിക്കുന്നവരാണ്. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലഹരികലർത്തിയ ഭക്ഷണം നല്‍കിയ ശേഷം പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കരീലക്കുളങ്ങരയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്ന മറ്റൊരു പരാതിയില്‍ കരീലക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.
ഗോവയില്‍ പി.ഡബ്‌ള്യു.ഡി കരാറുകാരനായ ജയകുമാറിനെ അറസ്റ്റ് ചെയ്യാൻ കൊച്ചി സിറ്റി പൊലീസ് സംഘം പലതവണ ഗോവയില്‍ എത്തിയെങ്കിലും കിട്ടിയിരുന്നില്ല. കഴിഞ്ഞദിവസം നാട്ടിലെത്തിയതറിഞ്ഞ് കാഞ്ഞൂരിലെ ഭാര്യാവീട്ടില്‍നിന്ന് ഞായർ അർദ്ധരാത്രിയോടെയാണ് കസ്റ്റഡിയിലെടുത്തത്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.














































































