കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ജിസിഡിഎ നിർദ്ദേശിച്ച 4.2 ലക്ഷം രൂപ വാടക എന്ന നിരക്ക് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചു. ഇതോടെ ഐഎസ്‌എല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിന് കൊച്ചി സ്റ്റേഡിയം സജ്ജമായി. നാളെ (ഞായർ) രാത്രി 7:30 നാണ് മത്സരം നടക്കുന്നത്.
ആദ്യ ഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാമെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി ഉറപ്പ് നല്‍കി. ഇതോടെയാണ് പ്രശനപരിഹരാമായത്. അതേസമയം , മത്സരത്തലേന്ന് വാടക തുക കൂട്ടി ചോദിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ഗ്രൂപ്പായ 'മഞ്ഞപ്പട' ആരോപിച്ചു. വിഷയത്തില്‍ കായികമന്ത്രി ഇടപെടാത്തതിലും സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങളിലും അവർ സംശയം പ്രകടിപ്പിച്ചു.
നാളെ വൈകുന്നേരം മുതല്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ വൻ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തില്‍ നേരത്തെ പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങള്‍ നാളെയും തുടരും.












































































