തൃശ്ശൂര്‍: പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെങ്കിലും പ്രധാന രണ്ട് വെടിക്കെട്ടുകളും നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചർച്ചയ്ക്ക് തൊട്ടുമുമ്പ് പാറമേക്കാവ് ലൈസൻസ്ക്കെതിരെ കേസെടുത്തത് വേട്ടയാടലാണ്. ദേശക്കാരുടെ പ്രതിനിധി മാത്രമാണ് ദേവസ്വം ഭാരവാഹികൾ. വെടിക്കെട്ട് ഉൾപ്പെടെ നടത്തണമെന്നാണ് ദേശത്തിന്റെ പൊതുവികാരം. ആ വികാരം യോഗത്തിൽ അറിയിക്കാനാണ് ദേശം ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ജി രാജേഷ് കൂട്ടിച്ചേര്‍ത്തു.
പാറമേക്കാവിന് വേണ്ടി വെടിക്കോപ്പ് ഒരുക്കുന്നത് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയിലാണ്. മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ചിറ്റൂർ തഹസീൽദാർ ഇവിടെ ഇന്നലെ പരിശോധന നടത്തിയിരുന്നു. 2000 കിലോ പൊടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളത്. പെസോ മാനദണ്ഡം ലംഘിച്ച് ഇവിടെ അതിലുമേറെ പൊടിമരുന്ന് സൂക്ഷിച്ചതായി പരിശോധനില്‍ കണ്ടെത്തി. തുടർന്ന് പാലക്കാട് ജില്ല കളക്ടറുടെ നിർദേശ പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രൻ സ്റ്റോപ്പ് മെമ്മോ നൽകി. ലൈസൻസിക്കെതിരെ കേസെടുക്കുകയും നിർമ്മാണശാല സീൽ ചെയ്യുകയും ചെയ്തു.














































































