ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്ച ബംഗളൂരുവില്‍ ആരംഭിക്കും. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കല്‍ കോളജ് ഹാളില്‍ നടക്കുന്ന ഒരാഴ്ച നീളുന്ന സമ്മേളനത്തില്‍ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളില്‍നിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാന. തുടർന്ന് ആരംഭിക്കുന്ന സമ്മേളനം ഇന്ത്യയിലെ അപ്പൊസ്തലിക് നുണ്ഷ്യോ ആർച്ച്‌ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും.
ലിയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച്‌ബിഷപ് ഡോ. ജോർജ് അന്തോണിസ്വാമി വായിക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയെത്രോ പരോളിന്റെയും പൗരസ്ത്യ തിരുസംഘം തലവൻ ക്ലോഡിയോ ഗുജെറോത്തിയുടെയും സന്ദേശങ്ങളും വായിക്കും.
കർദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്‌ബിഷപ് മാർ റാഫേല്‍ തട്ടില്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ആർച്ച്‌ബിഷപ് ഡോ. അനില്‍ കൂട്ടോ, വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. മെത്രാൻസംഘത്തിന്റെ സമ്മേളനത്തില്‍ രാജ്യത്തെ പ്രമുഖരായ 16 പേരെ ആദരിക്കും.














































































