തിരുവനന്തപുരം: ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ ദിവ്യ കീഴടങ്ങിയിട്ടില്ല.
പ്രതികൾ തട്ടിപ്പ് നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മ്യൂസിയം പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ കേസന്വേഷണം കാര്യമായി മുന്നോട്ടുപോയിരുന്നില്ല. ഇതോടെ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ദിയ കൃഷ്‌ണ നടത്തുന്ന ആഭരണ കടയിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടി മൂന്ന് ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഇതില്‍ കേസെടുത്തതിന് പിന്നാലെ ജീവനക്കാര്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. സംഭവം ചർച്ചയായതോടെ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.