തിരു.: വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി (ആർസി) ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള സർവീസ് ചാർജ് മോട്ടോർ വാഹന വകുപ്പ് ഇരട്ടിയാക്കിയതായി റിപ്പോർട്ട്. ഉത്തരവിറക്കാതെയും അറിയിപ്പു നൽകാതെയും 27ന് ഉച്ചയ്ക്ക് ഒരുമണി മുതൽ പുതുക്കിയ നിരക്ക് ഈടാക്കാൻ തുടങ്ങിയതായാണ് വിവരം. ഓൺലൈൻ വഴിയാണു ഫീസ് അടയ്ക്കേണ്ടത്.
വാഹനവായ്പ സംബന്ധിച്ച വിവരം ആർസി ബുക്കിൽ രേഖപ്പെടുത്തുന്നതിനും പേരു മാറ്റുന്നതിനും 145 രൂപ സർവീസ് ചാർജ് ഉൾപ്പെടെ 1990 രൂപയാണ് 27ന് ഉച്ചവരെ വാങ്ങിയിരുന്നത്. എന്നാൽ, ബുധനാഴ്ച ഉച്ചമുതൽ സർവീസ് ചാർജ് 290 രൂപയാക്കിയതോടെ ഇത് 2135 രൂപയായി. പുതിയ കാർ വാങ്ങുന്നതിനുള്ള ആർസി ചാർജ് 700 രൂപയും ഇരുചക്രവാഹനത്തിന്റേത് 350 രൂപയുമാണ്. രണ്ടു വിഭാഗം വാഹനങ്ങൾക്കും 60 രൂപ വീതം സർവീസ് ചാർജും 45 രൂപ പോസ്റ്റൽ ചാർജും അധികമായി ഈടാക്കുന്നുണ്ട്. 60 എന്നത് 120 ആക്കി ഉയർത്തി. ഇതിനോടൊപ്പം മറ്റ് ആർസി സേവനങ്ങളിലെയും സർവീസ് ചാർജിൽ വർദ്ധനയുണ്ട്.
ആർസിയുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങൾക്കും ഫീസ് നിശ്ചയിച്ചിരിക്കുന്നത് കേന്ദ്രസർക്കാരാണ്. ഈ ഉത്തരവിൽ പറയാത്ത ഫീസുകളാണു സർവീസ് ചാർജ്, പോസ്റ്റൽ ചാർജ് തുടങ്ങിയ പേരുകളിൽ സംസ്ഥാന സർക്കാർ ഈടാക്കുന്നതെന്നാണ് ആക്ഷേപം.