തിരുവല്ല: ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വില്ലേജ് ഓഫീസർ അടക്കമുള്ള യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി.
ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങളുമായി പോയ മിനിലോറിയാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. വെള്ളം നിറഞ്ഞ റോഡരികിലൂടെ സഞ്ചരിക്കവേ സമീപത്തെ വെള്ളം നിറഞ്ഞ പാടശേഖരങ്ങളും തിരിച്ചറിയാൻ കഴിയാതെ ആഴമേറിയ ഭാഗത്തേക്ക് വണ്ടി മറിഞ്ഞതായാണ് വിവരം. കാവുംഭാഗം വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വാഹനയാത്രികരെ രക്ഷപ്പെടുത്തിയത്.
ലോറിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഭൂരിഭാഗവും വെള്ളത്തിൽ കുതിർന്ന് നശിച്ചു.