ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി,കാർത്തികപ്പള്ളി, കരുവാറ്റ,പുന്നപ്ര സൗത്ത്, പുറക്കാട്,ചെറുതന, നെടുമുടി,അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കും.
കള്ളിംഗിനുള്ള ദ്രുതകർമ്മ സേനകളും അനുബന്ധ ഒരുക്കങ്ങളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കി.
തകഴി പഞ്ചായത്തിൽ 305 വളർത്തുപക്ഷികളും കാർത്തികപ്പള്ളി പഞ്ചായത്തിൽ (കുമാരപുരം പഞ്ചായത്തിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു) 353 വളർത്തുപക്ഷികളും കരുവാറ്റ പഞ്ചായത്തിൽ 665 വളർത്തുപക്ഷികളും പുന്നപ്ര സൗത്ത് പഞ്ചായത്തിൽ 5672 വളർത്തുപക്ഷികളും പുറക്കാട് പഞ്ചായത്തിൽ 4000 വളർത്തുപക്ഷികളും അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 4000 വളർത്തുപക്ഷികളും ചെറുതന പഞ്ചായത്തിൽ 4500 വളർത്തുപക്ഷികളും നെടുമുടി പഞ്ചായത്തിൽ 386 വളർത്തുപക്ഷികളും ഉൾപ്പെടെ ഏകദേശം 19881 പക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്.
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
പക്ഷികളിൽ അസ്വാഭാവിക കൂട്ട മരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കണം.
അസ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ മാസ്ക്, കയ്യുറ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
ചത്തപക്ഷികളെ ആഴത്തിൽ കുഴിയെടുത്ത് കുമ്മായം,ബ്ലീച്ചിങ് പൗഡർ മുതലായ അണുനാശിനികൾ ഇട്ട് മൂടണം.
പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കണം.














































































