പാലക്കാട്/ ആലപ്പുഴ: വിവാദമായ വ്യാജ സർട്ടിഫിക്കറ്റ് കേസുകളിൽ കെ. വിദ്യക്ക് ജാമ്യം ലഭിച്ചു. നിഖിലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മണ്ണാര്‍ക്കാട് കോടതിയാണ് വിദ്യയ്ക്ക് ജാമ്യം അനുവദിച്ചത്. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിലാണ് മുൻഎസ്എഫ്ഐ നേതാവ് കെ.വിദ്യ അറസ്റ്റിലായത്. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പൊലീസ് വിദ്യയെ പിടികൂടുന്നത്. കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗസ്റ്റ് ലക്‌ചറർ തസ്‌തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പല്‍ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖയുണ്ടാക്കൽ (468), യഥാർത്ഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്. ജാമ്യം അനുവദിച്ചിരിക്കുന്നത് കര്‍ശന ഉപാധികളോടെയാണ്. കേരളം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, ഒന്നിടവിട്ട ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍. അതേസമയം, ജാമ്യം ലഭിച്ചാലും വിദ്യക്ക് ഇന്ന് പുറത്തിറങ്ങാനാകില്ല. അഗളി പോലീസ് എടുത്ത കേസിലാണ് ജാമ്യം കിട്ടിയത്. നീലേശ്വരം പോലീസ് എടുത്ത കേസില്‍ കസ്റ്റഡിയിലെടുക്കാനാണ് അനുമതി.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖിൽ തോമസിനെ കായംകുളം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് നിഖിലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. നിഖിലിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി. രാജിനെ രണ്ടാം പ്രതിയാക്കി. വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിൻ ആണെന്ന് നിഖിൽ മൊഴി നൽകിയിരുന്നു. വിദേശത്തുള്ള അബിൻ സി. രാജിനെ കേരളത്തിൽ എത്തിക്കും. വ്യാഴാഴ്ച രാത്രി കോട്ടയത്തു നിന്നാണ് സിപിഎം, എസ്എഫ്ഐ നേതാവായ നിഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.