കോട്ടയം: ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതോടെ, വഴിമാറിയെത്തിയ തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറുംപിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേയ്ക്കു മറിഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടയം നാട്ടകംപാറേച്ചാൽബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കുമടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഗൂഗിൾ മാപ്പ് ഇട്ട് ഓടിച്ചു വന്ന വാഹനമാണ് പാറേച്ചാൽ ബൈപ്പാസിന് സമീപം വെള്ളത്തിലേക്ക് പതിച്ചത്. ഉടൻ തന്നെ സമീപവാസികൾ ചേർന്ന് വടമിട്ടു കൊടുത്ത് വലിച്ച് തോട്ടിൽ വീണ കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തി. തുടർന്നു ഇവരെ സമീപത്തെ വീട്ടിലെത്തിച്ച്, മാറാനുള്ള വസ്ത്രമടക്കം നൽകി. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽനിന്നുംപൊലീസ് സംഘവും, അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത്എത്തി.
കാറിനുള്ളിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റില്ല. തിരുവല്ല സ്വദേശിയായ ഡോക്ടർ സോണിയ, ഇവരുടെ മൂന്നു മാസം പ്രായമായ കുട്ടി, കാർ ഓടിച്ചിരുന്ന ഇവരുടെ ബന്ധു, ഡോക്ടർ സോണിയയുടെ മാതാവ് എന്നിവരാണ് അത്ഭുതകരമായി രക്ഷപെട്ടത്.