കൊച്ചി : കുസാറ്റ് ടെക് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച നാലു പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി കാംപസിലെത്തിച്ചു.
മരിച്ച നാലാമനായ ഇലക്ട്രീഷ്യൻ പാലക്കാട് മൂണ്ടൂർ സ്വദേശി ആൽവിൻ ജോസഫിന്റെ മൃതദേഹം നേരെ നാട്ടിലേക്ക് കൊണ്ടുപോയി.
മരിച്ച രണ്ടു വിദ്യാർഥികളുടെ മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലും രണ്ടു പേരുടേത് എറണാകുളം ജനറൽ ആശുപത്രിയിലുമാണ് നടത്തിയത്.
സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേരാണ് വിദ്യാർഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി കുസാറ്റിലെത്തിയിരിക്കുന്നത്. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, തോമസ് ഐസക്, ഹൈബി ഈഡൻ എംപി, എ എ റഹിം എംപി എന്നിവർ ക്യാമ്പസിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.