ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിലായി. വീടിന് സമീപത്ത് നിന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് പ്രതി രക്ഷപ്പെട്ടത്.സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിക്ക് എസ്കോർട്ട് പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

നെടുങ്കണ്ടം എസ്.എച്ച്.ഒക്ക് എതിരെയും
നടപടിയെടുക്കാൻ നീക്കം നടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.ഏഴാം ക്ലാസ്
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പൊലീസിനെ
വെട്ടിച്ച് കടന്നുകളഞ്ഞത്.നെടുങ്കണ്ടത്തിന് സമീപം താന്നിമൂട്, പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളിൽ ഇയാളെ ആളുകൾ
കണ്ടതായി അറിയിച്ചിരുന്നു. എങ്കിലും, പൊലീസിന്
കണ്ടെത്താൻ ആയിരുന്നില്ല. തിരച്ചിൽ ഊർജിതമാക്കിയതിന് പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു.