ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകൾക്കു പൊലീസ് സംരക്ഷണം തുടരണമെന്ന ഹർജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു.
മഴുവന്നൂർ, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണു ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർമാർ എന്നിവർക്കും പഞ്ചായത്ത് കമ്മിറ്റികൾ ചേരുന്നതിനും പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റികൾ, പ്ലാനിങ് കമ്മിറ്റികൾ, വർക്കിങ് ഗ്രൂപ്പുകൾ എന്നിവയ്ക്കും ഗ്രാമസഭാ യോഗങ്ങൾ ചേരാനും നേരത്തേ പഞ്ചായത്ത് പ്രസിഡന്റുമാർ ഹൈക്കോടതിയിൽനിന്ന് ഇടക്കാല ഉത്തരവുകൾ നേടിയിരുന്നു.
ജീവനു ഭീഷണിയുള്ള സാഹചര്യത്തിൽ പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് തുടരണമെന്നായിരുന്നു ആവശ്യം
എന്നാൽ പഞ്ചായത്തുകൾക്കു ഭരണകാലാവധി മുഴുവൻ സംരക്ഷണം നൽകാൻ തക്ക യാതൊരു ക്രമസമാധാന പ്രശ്നങ്ങളും അവിടെ നിലനിൽക്കുന്നില്ല എന്നായിരുന്നു എതിർ കക്ഷികളായ പ്രതിപക്ഷാംഗങ്ങളുടെ വാദം.
പഞ്ചായത്തുകൾക്കു മുന്നിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ആണു പ്രതിപക്ഷം നടത്തിയത്.
ജനാധിപത്യ പ്രതിഷേധങ്ങൾ തുടരാൻ അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം.
പഞ്ചായത്തുകാർക്കു തുടർ സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയിൽ നിയമ പ്രശ്നങ്ങൾ ഉണ്ടായാൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പൊലീസിന് അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.
പരാതി ലഭിച്ചാൽ പൊലീസ് നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.