കോട്ടയം. നഗരസഭാ പെൻഷൻ ഫണ്ടിൽ നിന്ന് മുൻ ജീവനക്കാരൻ 24 കോടി തട്ടിയെടുത്ത കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്ന കോട്ടയം നഗരസഭയിൽ കൂട്ട സ്ഥാലം മാറ്റം. 89 ജീവക്കാരെ ഒരുമിച്ചു സ്ഥലം മാറ്റി. ഒരു നഗര സഭയിൽ നിന്ന് ഇത്രയധികം ജീവനക്കാരെ ഒരുമിച്ചു സ്ഥലം മാറ്റുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
നഗരസഭാ കോട്ടയം കേന്ദ്ര ഓഫീസ് , കുമാരനല്ലൂർ, നാട്ടകം , തിരുവാതുക്കൾ മേഖല ഓഫീസുകൾ എന്നിവിടങ്ങളിലായി ആകെ 157 സ്ഥിരം ജീവനക്കാരാണുള്ളത് . പൊതു സ്ഥലം മാറ്റത്തിന്റെ ഭാഗമാണെന്നാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം. എന്നാൽ നിരന്തരം കേസുകളും ഓഫീസിൽ കേന്ദ്രീകരിച്ച് തുടരന്വേഷണവും നടക്കുന്നതിനാൽ കൂടുതൽ ജീവനക്കാരും സ്ഥലം മാറ്റത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ 3 വർഷം ഇവിടെ ജോലി ചെയ്തവർ ചട്ടപ്രകാരം തന്നെ സ്ഥലം മാറ്റം വാങ്ങി.
ഒരു വർഷം മാത്രം ജോലി ചെയ്തവരും തദ്ദേശവകുപ്പ് ഡയറക്ട്രേറ്റിൽ ബന്ധപ്പെട്ട് മറ്റിടങ്ങളിലേക്ക് മാറ്റിയതോടെയാണ് ഇത്രയധികം ജീവനക്കാർ ഒഴിവായത്. പകരം ഉദ്യോഗസ്ഥർ ചുമതല ഏൽക്കുന്നതേയുള്ളു. രണ്ടാഴ്ച മുൻപാണ് ഉത്തരവിറങ്ങിയത്. എൽ ഡി ക്ലർക് , അറ്റൻഡർ തസ്തികയുടെ സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങാനുണ്ട്. കോട്ടയം നഗരസഭയിൽ ക്ലർക്ക് ആയിരുന്ന അഖിൽ സി. വർഗീസ് പെൻഷൻ ഫണ്ടിൽ നിന്ന് അമ്മ പി. ശ്യാമളയുടെ അക്കൗണ്ടിലേക്ക് കോടികൾ മാറ്റി തട്ടിപ്പു നടത്തിയ കേസിലാണ് അന്വേഷണം നടക്കുന്നത്.
നിലവിലുള്ള 29 ജീവനക്കാരിൽനിന്നു തുക ഈടാക്കാൻ തദ്ദേശവകുപ്പ് ഡയറക്ട്രേറ്റ് ശുപാർശ ചെയ്തിരുന്നു. പിഴപ്പലിശ അടക്കം ഏകദേശം 34 കോടി രൂപയാണ് ഈടാക്കുക. 2020 ഫെബ്രുവരി 25 മുതൽ 2023 ഒക്ടോബർ 16 വരെയുള്ള കാലയളവിൽ തട്ടിപ്പു നടത്തിയെന്നാണ് അഖിൽ. സി. വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പോലീസിൽ നൽകിയ പരാതി. വൈക്കത്തത്തേക്ക് സ്ഥലം മാറിയപ്പോഴും അഖിൽ തട്ടിപ്പു തുടർന്നു. തട്ടിപ്പിനുശേഷം മുങ്ങിയ പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാൾ നിലവിൽ സസ്പെൻഷനിലാണ്.