തൃശൂർ: കൂട്ട ആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിൻ്റെ ഭാര്യ ഷൈലജയാണ് (34) ഇന്നലെ രാവിലെ മരിച്ചത്. ഷൈലജയോടൊപ്പം വിഷം അകത്ത് ചെന്ന നിലയിൽ കണ്ട മകൾ അണിമ (6) അന്നേ ദിവസം മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ അക്ഷയ്(4) അപകടനില തരണം ചെയ്തു. ഷൈലജയുടെ ഭർത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടർന്ന് രണ്ടാഴ്ച്ചയ്ക്ക് മുൻപ് മരണമടഞ്ഞിരുന്നു ഇതിൻ്റെ മനോ വിഷമത്തിലായിരുന്നു കുടുംബം.
ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പ്രദീപിൻ്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ചാക്കപ്പൻ പടിയിലെ പ്രദീപിൻ്റെ വീട്ടിൽ നിന്നും ഷൈലജയും മക്കളും തിങ്കളാഴ്ച യാണ് മേപ്പാടത്തെ വീട്ടിലെത്തിയത്. വൈകീട്ടോടെ ബന്ധുക്കൾ വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവശനിലയിൽ കണ്ട ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അണിമ മരിച്ചു. എലിവിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്നതാണ് മരണകാരണമായി പറയുന്നത്.