പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. റോസ്ലിയെ കൊലപ്പെടുത്തിയ കേസിൻ്റെ കുറ്റപത്രമാണ് സമർപ്പിക്കുന്നത്. പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവിൽ തയ്യാറാക്കിയ കുറ്റപത്രം സമർപ്പിക്കുക. നേരിട്ടുള്ള തെളിവുകളില്ലാതിരുന്ന ഈ കേസിൽ ശാസ്ത്രീയ തെളിവുകൾ അവലംബിച്ചാണ് അന്വേഷണം നടത്തിയത്.

ജനുവരി ആറിന് ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. കാലടി സ്വദേശി റോസ്ലിയെ
കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം
സമർപ്പിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ അഡീഷണൽ
എസ്.പി ടി ബിജി ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ ടീമാണ് കേസ് അന്വേഷിച്ചത്.
മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരാണ്
പ്രതികൾ. കഴിഞ്ഞ ജൂൺ എട്ടിനാണ് മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി റോസ്ലിയെ ഇലന്തൂരിലെ
ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച് നരബലി നടത്തിയത്.