തിരു.: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കർഷകർക്കു നൽകാനായി ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു 400 കോടി രൂപ വായ്പയെടുക്കാൻ ധാരണയായി. എസ്ബിഐ, കാനറ, ഫെഡറൽ ബാങ്കുകൾ ഉൾപ്പെടുന്നതാണ് കൺസോർഷ്യം. മന്ത്രിസഭാ ഉപസമിതിയുടെ നിർദ്ദേശപ്രകാരം ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണു ധാരണയായത്.
മേയ് 15നു ശേഷം നെല്ലു സംഭരിച്ച വകയിൽ കർഷകർക്കു നൽകാനുള്ള കുടിശിക നൽകുന്നതിനാണ് വായ്പയെടുക്കുന്നത്. കൺസോർഷ്യത്തിൽ നിന്ന് 8.75% മുതൽ 9% വരെ പലിശയ്ക്കായിരിക്കും വായ്പയെടുക്കുക. കഴിഞ്ഞ സീസണിൽ 7.65% ആയിരുന്നു പലിശ. ഇത്തവണ ബാങ്കുകൾ 9.5% പലിശയാണ് ആവശ്യപ്പെട്ടത്. മന്ത്രിസഭാ ഉപസമിതിയും അഡീഷനൽ ചീഫ് സെക്രട്ടറിയും നടത്തിയ ചർച്ചകളെ തുടർന്നാണ് കുറവു വരുത്തിയത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, പി. പ്രസാദ്, വി.എൻ. വാസവൻ, കെ. കൃഷ്ണൻകുട്ടി എന്നിവരായിരുന്നു ഉപസമിതി അംഗങ്ങൾ. അതേസമയം, കേരളബാങ്കിൽ നിന്നു വായ്പയെടുക്കാത്തതിനെച്ചൊല്ലി ഉപസമിതിയിൽ ഭിന്നതയുണ്ടായില്ലെന്ന നിലപാടിലാണ് മന്ത്രിമാർ.
ബാങ്ക് കൺസോർഷ്യത്തിൽ നിന്നു നിലവിൽ എടുത്തിട്ടുള്ള വായ്പയുടെ വ്യവസ്ഥകൾ കാരണം കേരളബാങ്കിൽ നിന്നു വായ്പയെടുക്കുന്നതിനു തടസ്സങ്ങൾ ഉണ്ടായിരുന്നതായാണ് ഭക്ഷ്യവകുപ്പ് നൽകുന്ന സൂചന. കേരള ബാങ്കിൽ നിന്നു നേരത്തേ 200 കോടി വായ്പയെടുത്തപ്പോൾ വിതരണത്തിൽ വീഴ്ച വന്നതിന് സപ്ലൈകോയെ കേരളബാങ്ക് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ഇതു ശരിയല്ലെന്നായിരുന്നു സപ്ലൈകോയുടെ നിലപാട്. കേരളബാങ്ക് മുൻപ് കൂടുതൽ പലിശ ചോദിച്ചതിനാൽ ബാങ്ക് കൺസോർഷ്യത്തെ സമീപിക്കേണ്ടി വന്നതാണെന്നും സപ്ലൈകോ വിശദീകരിച്ചു.
അതേസമയം, ദൈനംദിന ചെലവുകൾക്ക് ഉൾപ്പടെ വൻതുക വായ്പകൾ എടുക്കുന്നത്, സാധാരക്കാർക്ക് അമിതഭാരമുണ്ടാക്കുമെന്ന് ആക്ഷേപമുണ്ട്.