മണാലിയില്‍ മഞ്ഞുവീഴുന്നത് കാണാൻ പോയ നിരവധിയാളുകള്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ കുടുങ്ങി. സോളാങ് താഴ്‌വരയില്‍ കുടുങ്ങിയ പതിനായിരത്തിലധികം വിനോദസഞ്ചാരികളെ ഹിമാചല്‍ പ്രദേശ് പൊലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു.
2000ത്തിലേറെ വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഡ്രൈവർമാർ ഇല്ലാത്ത നൂറ് കാറുകളും പ്രദേശത്തുള്ളതായി പൊലീസ് പറയുന്നു.
ഈ വാഹനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ നീക്കം ചെയ്യുമെന്നും മണാലിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. മോശം കാലാവസ്ഥയും അപകടകരമായ സാഹചര്യങ്ങളും കാരണം സോളാങ് വാലിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനവിലക്കുണ്ട്. നെഹ്‌റു കുണ്ഡ് വരെ മാത്രമേ വാഹനങ്ങള്‍ അനുവദിക്കൂ.
അതേസമയം, കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയായി അടല്‍ തുരങ്കത്തിലേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. 15 കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് ഇവിടെ ഉണ്ടായിരുന്നത്. നാലുമണിക്കൂർ വരെ ആളുകള്‍ക്ക് ബ്ലോക്കില്‍ പെട്ട് കിടക്കേണ്ടിവന്നിരുന്നു.ഏതാനും വാഹനങ്ങള്‍ മഞ്ഞുമൂടിയ റോഡുകളില്‍ നിന്ന് തെന്നിമാറിയത് സ്ഥിതി കൂടുതല്‍ വഷളാക്കി.
ഇത്രയും മോശം കാലാവസ്ഥയായിട്ടും മണാലിയെക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ കുറവൊന്നും ഉണ്ടായില്ല. മണാലിയിലെ ഹോട്ടലുകളിലെ താമസ നിരക്ക് 70 ശതമാനം വരെ ഉയർന്നു. മിക്ക ഹോട്ടലുകളും മറ്റ് താമസ സൗകര്യങ്ങളും ഡിസംബർ 25നകം പൂർണമായും ബുക്ക് ചെയ്യപ്പെട്ടതായാണ് വിവരം.
അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ മഞ്ഞുവീഴ്‌ചയ്‌ക്ക് കാരണമാകുമെന്നതിനാല്‍ മേഖലയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിൻ്റെ മധ്യഭാഗത്തും ഉയർന്ന കുന്നുകളിലും നേരിയതോ മിതമായതോ ആയ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജാഗ്രതയോടെ വാഹനമോടിക്കാനും അമിത വേഗത ഒഴിവാക്കാനും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.