തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ രണ്ട് മെഡിക്കല്‍ കോളേജുകളും സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥി പ്രവേശനത്തിനായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണം. സമയബന്ധിതമായി എംബിബിഎസ് അഡ്മിഷന്‍ നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ യോഗങ്ങളിലാണ് നിര്‍ദ്ദേശം നല്‍കിയത്. രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും നേരത്തെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളില്‍ പി എസ് സി വഴിയുള്ള നിയമനം ഉറപ്പാക്കും. രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും അധികമായി ആവശ്യമുള്ള തസ്തികള്‍ സംബന്ധിച്ച് നേരത്തെ തന്നെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. ഓണത്തിൻ്റെ തിരക്കാണെങ്കിലും അഡ്മിഷന്‍ തീയതി അടുത്ത സാഹചര്യത്തില്‍ സമയബന്ധിതമായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് മെഡിക്കല്‍ കോളേജുകളുടേയും സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. വയനാട് മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ ഭൂമിയില്‍ അനുമതി കിട്ടിയാലുടന്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് കിഫ്ബി വഴി അക്കാഡമിക്, അഡ്മിനിസ്‌ട്രേഷന്‍, ഹോസ്റ്റല്‍ ബ്ലോക്കുകള്‍ നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കും. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിൻ്റെ സമഗ്ര വികസനം കിഫ്ബിയിലൂടേയും കാസര്‍ഗോഡ് ഡെവലപ്‌മെൻ്റ് പാക്കേജിലൂടേയും സാധ്യമാക്കും.