തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് 11 പേർ ചികിത്സയിലെന്ന് കളക്ടർ. 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേർ വെന്റിലേറ്ററിലാണുള്ളത്. ആറു പേരുടെ നില തൃപ്തികരമാണെന്നും മൂന്ന് മൃതദേഹങ്ങൾ വിട്ടുനൽകിയതായും കളക്ടർ അറിയിച്ചു. അഞ്ചു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞങ്കിലും രണ്ടു പേരുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഈ രണ്ടു മൃതദേഹത്തിന്റ ഡിഎൻഎ പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു. ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പാലക്കാട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നും ഡോക്ടർമാർ എത്തിയിട്ടുണ്ട്. ആകെ 14പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ രണ്ടുപേർ ഡിസ്ചാർജ് ആയെന്നും ഒരാൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറിയെന്നും കളക്ടർ മാധ്യമങ്ങളോട് വിശദമാക്കി. കൊളത്തൂർ സ്വദേശി സുബ്രമണ്യന്റെ മൃതദേഹമാണ് സംശയമുള്ളതിൽ ഒന്ന്. സുബ്രമണ്യന്റെ സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞു. ഇത് വിഷ്‌ണു എന്നയാളുടെ മൃതദേഹം ആണെന്ന് പറഞ്ഞു വിഷ്ണുവിന്റെ ബന്ധുവും വന്നു. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.












































































