ചേർത്തല: നഗരത്തിലെ ഇരുമ്പുപാലത്തിന് ബലക്ഷയം കണ്ടെത്തിയ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കും. പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മുനിസിപ്പൽ ട്രാഫിക് കമ്മിറ്റിയിലാണ് തീരുമാനമായത്. ചേർത്തലയിലേയ്ക്ക് വരുന്ന കെഎസ്ആർടിസി ബസ്സുകൾ എക്സ്റേ ജംഗ്ഷൻ വഴി സ്റ്റാൻഡിലേക്കും തിരിച്ചും സർവീസ് നടത്തും. അരൂക്കുറ്റി, തവണക്കടവ്, കോട്ടയം, മുഹമ്മ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ ഹൈവേ വഴി പോലീസ് സ്റ്റേഷൻ ജംഗ്ഷനിലൂടെ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവേശിക്കണം. ടുവീലർ, കാർ, പിക്ക്അപ്പ്, ഓട്ടോറിക്ഷ തുടങ്ങിയ ചെറുവാഹനങ്ങൾ മാത്രം പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി.