ന്യൂഡൽഹി∙ കാത്തിരിപ്പിനൊടുവിൽ ആറ് അപ്പാച്ചി ഹെലികോപ്ടറുകൾ കൂടി ഇന്ത്യയിലെത്തുന്നു. 5,691 കോടി രൂപയ്ക്ക് ഇന്ത്യ യുഎസിൽനിന്ന് വാങ്ങിയ ആറ് അപ്പാച്ചി ഹെലികോപ്ടറുകളിൽ മൂന്നെണ്ണം ജൂലൈയിൽ സൈന്യത്തിന് ലഭിക്കും. 'പറക്കും ടാങ്ക്' എന്നു വിശേഷിപ്പിക്കപ്പെടുന്ന അപ്പാച്ചി ഹെലികോപ്ടറുകൾ വാങ്ങാനുള്ള കരാർ 2020 ഫെബ്രുവരിയിലാണ് ഇന്ത്യയും യുഎസും ഒപ്പുവച്ചത്.
ബോയിങ്ങിന്റെ അപ്പാച്ചി ഹെലികോപ്ടറുകളിൽ ആദ്യത്തെ മൂന്നെണ്ണം ജൂലൈ 15 ഓടെ ഇന്ത്യയിലെത്തും. ബാക്കി മൂന്നെണ്ണം നവംബറോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത് മന്ത്രി രാജ്നാഥ് സിങ്ങുമായി ചൊവ്വാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ആറു ഹെലികോപ്ടറുകളും ഇക്കൊല്ലം തന്നെ കൈമാറുമെന്ന് ഉറപ്പു നൽകിയത്.
2015 സെപ്റ്റംബറിൽ യുഎസുമായി ഒപ്പിട്ട 13,952 കോടി രൂപയുടെ കരാറിലൂടെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ 22 അപ്പാച്ചി ഹെലികോപ്ടറുകൾക്കു പുറമെയാണ് ആറ് ഹെലികോപ്ടറുകൾ കൂടിയെത്തുന്നത്.