കഴക്കൂട്ടം: അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു സ്കൂട്ടറില്‍ ഇടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തുവീട്ടില്‍ നവാസ് (44), ബൈക്ക് യാത്രക്കാരനായ, വർക്കല ചെറുന്നിയൂർ അമ്പാടിയില്‍ ലാല്‍ ജീവിന്റെയും (സിആർപിഎഫ്) രജിതയുടെയും ഏകമകൻ രാഹുല്‍ (21) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 3.30-ന് പുതുക്കുറുച്ചി മുസ്ലിം പള്ളിക്കു സമീപമായിരുന്നു അപകടം. പുതുക്കുറിച്ചില്‍ ഹോട്ടല്‍ നടത്തുന്ന നവാസ് വീട്ടിലേക്കു പോകാനായി റോഡില്‍നിന്ന് ഇടവഴിയിലേക്കു കയറുന്നതിനിടെ പിന്നാലെയെത്തിയ രാഹുലിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവർ അരമണിക്കൂറോളം റോഡില്‍ക്കിടന്നു. തുടർന്ന് സ്വകാര്യ ആംബുലൻസ് എത്തിയാണ് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. നവാസ് ഹോട്ടലില്‍നിന്നു മക്കള്‍ക്ക് ഭക്ഷണവുമായി സ്കൂട്ടറില്‍ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം. തിരുവനന്തപുരം മരിയൻ എൻജിനിയറിങ് കോളേജ് രണ്ടാംവർഷ ബിടെക് വിദ്യാർഥിയാണ് മരിച്ച രാഹുല്‍. സജീനയാണ് നവാസിന്റെ ഭാര്യ. മക്കള്‍: തസ്നി, അസ്ലി, ലിബിൻ.