കോട്ടയം: ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹെെക്കോടതിയില്‍. സംഭവത്തില്‍ വിശദീകരണം തേടി കോടതി സര്‍ക്കാരിനും പൊലീസിനും നോട്ടീസ് അയച്ചു.
കഴിഞ്ഞ ദിവസമാണ് കുടുംബം ഹെെക്കോടതിയെ സമീപിച്ചത്. ആശുപത്രിയില്‍ വച്ച് കുത്തേറ്റ ശേഷം വന്ദനാദാസ് നടന്നു തന്നെയാണ് ആംബുലൻസിലേയ്ക്ക് പോയത്. അതിന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നില്ലെന്നുംതിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകാൻ സമയം വെെകിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മാത്രമല്ല, സംഭവസമയത്തും സ്ഥലത്ത് പൊലീസുകാര്‍, ഡോക്‌ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ വന്ദനയുടെ അടുത്തുണ്ടായിരുന്നു. എന്നാല്‍, ഇവര്‍ വന്ദനാദാസിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള മുൻകെെ എടുത്തില്ലെന്നും കുടുംബം ഉന്നയിക്കുന്നു. പൊലീസുകാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കില്‍ ക്രെെംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹെെക്കോടതിയെ സമീപിച്ചത്. കേസെടുക്കുന്നതില്‍ എന്താണ് അഭിപ്രായമെന്ന് സിബിഐയോട് കോടതി ആരാഞ്ഞിട്ടുണ്ട്..