ആലപ്പുഴ: ലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭ അംഗം ഷാനവാസിന് ലഹരി-ക്രിമിനൽ, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമെന്ന് പോലീസ് റിപ്പോർട്ട്. റിപ്പോർട്ട് ഡിജിപിയ്ക്കും ആഭ്യന്തര വകുപ്പിനും കൈമാറി.സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായി ഷാനവാസ് വിഹിതം കൈപറ്റുന്നു. ഈ പണം ബിനാമി ഇടപാടിന് ഉപയോഗിക്കുന്നു.കൂടാതെ റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും ബിനാമി ഇടപാടുകൾ നടത്തുന്നു എന്നിങ്ങനെയാണ് റിപ്പോർട്ട്. രാഷ്ട്രീയ പിൻബലത്തിലാണ് സമ്പത്തുണ്ടാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാരോണിന് വീട് വാടകയ്ക്കെടുത്ത് നൽകിയത് ഷാനവാസാണ്.

കരുനാഗപ്പള്ളി ലഹരിക്കടത്തിൽ പിടിയിലായ ഇജാസ്, ഷാനവാസിന്റെ ബിനാമിയാണെന്നും സൂചനയുണ്ട്. ആലപ്പുഴയിലെ ഫുട്ബോൾ ടർഫും ടീ ഷോപ്പും നടത്തുന്നത് ഇജാസും മറ്റ് എട്ടു പേരും ചേർന്നാണ്. ബിനാമികളെ ഉപയോഗിച്ചാണ് ഷാനവാസ് ഇടപാടുകൾ നടത്തുന്നത്. ഇഡിക്ക് പരാതി നൽകിയത് പാർട്ടിയിലെ അസംതൃപ്തരാകാമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.കേബിളിടുന്ന കരാർ ജോലിക്ക് പുറമേ എടിഎം, മൊബൈൽ ടവർ എന്നിവ സ്ഥാപിക്കാൻ സ്ഥലമെടുത്ത് നൽകുന്ന ഇടപാടും ഷാനവാസിനുണ്ട്.ഷാനവാസിനെതിരെ ശക്തമായ നടപടി വേണമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.