രാജ്യത്തെ തെരഞ്ഞെടുത്ത 508 റെയില്‍വേസ്റ്റേഷനുകളുടെവികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം. വീഡിയോ കോണ്‍ഫറൻസിങ്ങിലൂടെയാണ്പ്രധാനമന്ത്രി തറക്കല്ലിടല്‍ നിര്‍വഹിച്ചത്. കേരളത്തില്‍ അഞ്ച് സ്റ്റേഷനുകളടക്കം ദക്ഷിണ റെയില്‍വേയിലെ 25 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.
തറക്കല്ലിട്ട 508 സ്റ്റേഷനുകളില്‍ ഇന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഏകദേശം 25,000 കോടി രൂപയാണ് സ്റ്റേഷനുകളുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്റ്റേഷനുകള്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ്, ഇരു സംസ്ഥാനങ്ങളിലും 55 എണ്ണം വീതമാണ്. ബിഹാറില്‍ 49ഉം മഹാരാഷ്ട്രയില്‍ 44ലും സ്റ്റേഷനുകള്‍ നവീകരിക്കും. പശ്ചിമബംഗാള്‍ - 37, മധ്യപ്രദേശ് - 34, ആസ്സാം - 32 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നവീകരിക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം. കേരളത്തില്‍ പാലക്കാട് ഡിവിഷനില്‍ കാസര്‍കോട്, പയ്യന്നൂര്‍, വടകര, തിരൂര്‍, ഷൊര്‍ണൂര്‍, മംഗലാപുരം സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ നാഗര്‍കോവില്‍ സ്‌റ്റേഷനാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളില്‍ നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, പാര്‍ക്കിങ് സൗകര്യം, വിശ്രമമുറികള്‍, നിരീക്ഷണക്യാമറ, ജനറേറ്ററുകള്‍, വിവരവിനിമയസംവിധാനം എന്നിവയ്ക്കൊപ്പം യാത്രക്കാര്‍ക്കുള്ള ആധുനിക സൗകര്യങ്ങളോടെയാകും റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുക. പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടും. കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുന്നതും സ്റ്റേഷനിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കുന്നതുമെല്ലാം പദ്ധതിയുടെ ഭാഗമാകും.