തിരു.: ഏഷ്യയിലെ പരമോന്നത ബഹുമതിയായ മഗ്സസെ പുരസ്കാരം നിരസിച്ചെന്നതു സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജ. തീരുമാനം താനടക്കമുള്ള പാർട്ടി നേതൃത്വത്തിന്റേതായിരുന്നു.രാഷ്ട്രീയക്കാർക്ക് ഈ പുരസ്കാരം നൽകുന്നത് പതിവില്ലെന്നും ശൈലജ വ്യക്തമാക്കി.
വ്യക്തിയെന്ന നിലയിലാണു തന്നെ പുരസ്കാരത്തിനു പരിഗണിച്ചത്. പക്ഷേ, താനൊരു രാഷ്ട്രീയ നേതാവാണ്. ആ പശ്ചാത്തലത്തിൽ പാർട്ടിയുമായി കൂടിയാലോചിക്കുകയും പുരസ്കാരം സ്വീകരിക്കേണ്ടെന്ന തീരുമാനം കൈക്കൊള്ളുകയുമായിരുന്നു. ഇക്കാര്യം പുരസ്കാര നിർണ്ണയസമിതിയെ അറിയിച്ചെന്നും അവർ വ്യക്തമാക്കി. 2022ലെ മഗ്സസെ പുരസ്കാരത്തിനാണു ശൈലജയുടെ പേര് നിർദ്ദേശിക്കപ്പെട്ടത്.
കോവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണു ശൈലജയെഅവാർഡിനുതിരഞ്ഞെടുത്തത്. കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൊന്നുതള്ളിയ ആളാണു മുൻ ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന റമൺ മാഗ്സസെയെന്നും, അങ്ങനെയൊരാളിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കേണ്ടെന്നുമാണ് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തത് എന്ന ഒരു റിപ്പോർട്ടും വരുന്നുണ്ട്.