**
കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ ഇനി നാട്ടകം സുരേഷ് നയിക്കും.
നീണ്ടനാൾ നിന്ന ചർച്ചകൾക്കും ഗ്രൂപ്പ് വടംവലികൾക്കും ഒടുവിലാണ് കേരളത്തിലെ എല്ലാ ജില്ലകളിലേയും ഡിസിസി പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചത്.
കോൺഗ്രസ് പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള കോട്ടയത്ത് നിരവധി പേരുടെ പേരുകൾ പറഞ്ഞു കേട്ടു വെങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെയുമൊക്കെ തട്ടകത്തിൽ അവസാനം പാർട്ടിയെ നയിക്കാൻ നാട്ടകം സുരേഷിനാണ് നറുക്ക് വീണത്.
വർഷങ്ങളായുള്ള അടിയുറച്ച പാർട്ടി പ്രവർത്തനവും, സംഘടന ശേഷിയും, യുവത്വവും എല്ലാം സുരേഷിന് അനുകൂല ഘടകങ്ങളായി മാറി. കോട്ടയം നഗരസഭാ പ്രദേശത്തെ നാട്ടകമാണ് ജന്മദേശം എന്നത് പാർട്ടി പ്രവർത്തകരെയും, പ്രവർത്തനങ്ങളെയും കൂടുതൽ ഏകോപിപ്പിക്കുവാൻ സുരേഷിന് സഹായകരമാകുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
ചിങ്ങവനം എൻഎസ്എസ് ഹൈസ്കൂൾ പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ സുരേഷ് ദീർഘനാൾ നാട്ടകം പഞ്ചായത്ത് അംഗമായും, പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. നാട്ടകം പഞ്ചായത്ത് കോട്ടയം നഗരസഭയിലേക്ക് ലയിച്ചതോടെ 33-ാം വാർഡ് കൗൺസിലറായി.
നിലവിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയാണ് 51കാരനായ സുരേഷ്.