നടിക്ക് എതിരെ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻ്റ് ചെയ്തു.
ബോചെയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 2 കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ബോചെക്ക് കോടതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും പ്രതി പറഞ്ഞു. കോടതിയുടെ ഉത്തരവ് കേട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. ഈ സാഹചര്യത്തില്‍ പ്രതിയെ നേരെ ആശുപത്രിയിലേക്ക് എത്തിക്കാൻ കോടതി നിർദേശിച്ചു.
കേസില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങളുടെ വാദങ്ങള്‍ ശക്തമായി ഉന്നയിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിലിട്ട് നടിയെ ബോബി ചെമ്മണ്ണൂർ അപമാനിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നടിക്കെതിരെ അശ്ലീല പരാമർശമാണ് നടത്തിയത്. അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിച്ചിരുന്നു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാൻ സാധ്യതയുണ്ടെന്നും സമ്ബന്നനായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തുമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാൻ സാധ്യതയുണ്ടെന്നും വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റിമാൻഡ് റിപ്പോർട്ടിലും പരാമർശിച്ചിരുന്നു.
ജാമ്യം അനുവദിച്ചാല്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനമാകും. ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാലയുടെ പിൻവശം കാണൂവെന്ന് പറഞ്ഞത് ദ്വയാർത്ഥ പ്രയോഗമാണ്. അത്തരമൊരു പരാമർശത്തിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. വീഡിയോ പിന്നീട് മോശം അർത്ഥത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. മാനേജറോട് അതൃപ്തി അറിയിച്ചിരുന്നു. പിന്നീട് വന്ന എല്ലാ വീഡിയോകളിലും ദ്വയാർത്ഥ പ്രയോഗം നടത്തി. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലില്‍ ഹണി റോസിനെക്കുറിച്ച് അശ്ലീല ചുവയോടെ പരാമർശങ്ങള്‍ നടത്തിയെന്നും കോടതിയെ പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
എന്നാല്‍ പ്രോസിക്യൂഷൻ വാദങ്ങള്‍ പൂർണമായും എതിർത്തായിരുന്നു പ്രതിഭാഗം അഭിഭാഷകൻ രാമൻപിള്ള ബോബി ചെമ്മണ്ണൂരിന് വേണ്ടി വാദിച്ചത്. നടിക്കെതിരെ അശ്ലീല പരാമർശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഉദ്ഘാടന ചടങ്ങില്‍ നടിയുടെ ശരീരത്തില്‍ സ്പർശിച്ചിട്ടില്ലെന്നും പ്രതിഭാഗം വക്കീല്‍ കോടതിയില്‍ പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് നടി ഹണി റോസ് പ്രതികരിച്ചു