ദക്ഷിണാഫ്രിക്കയുടെ അതിരടി മാസിന് മുന്നില്‍ തോറ്റ് തുന്നം പാടി ബംഗ്ലാദേശ് കടുവകള്‍. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് വലിയ പോരാട്ടം ഒന്നും കൂടാതെ ബംഗ്ലാദേശ് കീഴടങ്ങി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന്‍റെ പോരാട്ടം 233 റണ്‍സില്‍ അവസാനിച്ചു. 149 റണ്‍സിന്‍റെ മിന്നും വിജയമാണ് ഏയ്ഡൻ മര്‍ക്രാമും സംഘവും പേരിലാക്കിയത്. ബംഗ്ലാദേശി ബൗളര്‍മാരെ തലങ്ങും വിലങ്ങും പറപ്പിച്ച ക്വന്‍റണ്‍ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ കരുത്തായത്. 140 പന്തില്‍ 174 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 15 ഫോറുകളും ഏഴ് സിക്സുകളും ആ ബാറ്റില്‍ നിന്ന് പ്രവഹിച്ചു. 69 പന്തില്‍ 60 റണ്‍സെടുത്ത നായകൻ മര്‍ക്രാമും 49 പന്തില്‍ 90 റണ്‍സ് അടിച്ച് കൂട്ടി ഹെൻറിച്ച് ക്ലാസനും സ്കോര്‍ ബോര്‍ഡിലെ റണ്‍ പെരുമ കൂട്ടി.
ബംഗ്ലാദേശിന് വേണ്ടി ഹസൻ മഹമ്മൂദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ അത്ഭുതങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചിരുന്ന ബംഗ്ലാദേശി ആരാധകരുടെ പ്രതീക്ഷകള്‍ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിര തുടക്കത്തിലേ തല്ലിക്കൊഴിച്ചു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നിലംപൊത്തിയപ്പോള്‍ മധ്യനിരയില്‍ മഹ്മുദുള്ളയ്ക്ക് മാത്രമാണ് പിടിച്ച് നില്‍ക്കാനായത്.വാലറ്റത്തെ കൂട്ടിയുള്ള മഹ്മുദുള്ള പ്രകടനമാണ് ബംഗ്ലാദേശിലെ വൻ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
111 പന്തില്‍ അത്രയും തന്നെ റണ്‍സാണ് മഹ്മുദുള്ള ചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോയറ്റ്‍സെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അതേസമയം, ഏകദിന ലോകകപ്പ് റണ്‍വേട്ടയില്‍ റണ്‍വേട്ടയില്‍ വിരാട് കോലിയെ പിന്തള്ളി ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് ഒന്നാമത് എത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയതോടെയാണ് (140 പന്തില്‍ 174) ഡി കോക്ക് ഒന്നാമതെത്തിയത്.
അഞ്ച് മത്സരങ്ങളില്‍ 407 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം. 81.40 ശരാശരിയിലാണ് നേട്ടം. 114.97 സ്‌ട്രൈക്ക് റേറ്റുണ്ട് ഡി കോക്കിന്.