മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് പരിപാടിയുടെ സമാപനം.
പൈവളിഗെ ഗവ. എച്ച്‌എസ്‌എസില്‍ ഉദ്ഘാടനത്തിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മന്‍ പന്തലാണ് സദസ്സിനായി ഒരുക്കിയത്. കാസര്‍ഗോഡിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. പ്രധാന പാതകള്‍ ദീപാലങ്കാരത്താലും തോരണത്താലും ഭംഗിയാക്കി. നവകേരള സദസ്സിന് മുന്നോടിയായി ഉച്ചക്ക് രണ്ട് മുതല്‍ യക്ഷഗാനം, സംഘ നൃത്തം, ഭരതനാട്യം, തിരുവാതിര, മാപ്പിളപ്പാട്ട്, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ നടക്കും.
സര്‍ക്കാര്‍ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ നേട്ടവും സര്‍ക്കാറും ഇടതുമുന്നണിയും ലക്ഷ്യമിടുന്നുണ്ട്. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സമ്പത്തിക പ്രതിസന്ധി കാലത്തുള്ള ധൂര്‍ത്താണെന്നും ആരോപിച്ച് യുഡിഎഫ് നവകേരള സദസ് ബഹിഷ്കരിക്കും.