പാലക്കാട്: തുടക്കത്തിൽതന്നെ കാലവർഷം ചിതറിപ്പോകാൻ കാരണമായ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമർദ്ദമായി മാറിയപ്പോൾ, അതിന്റെ സ്വാധീനത്തിൽ രണ്ടു ഭാഗമായി പിരിഞ്ഞ കാലവർഷക്കാറ്റ് മഴ ലഭ്യതയെക്കുറിച്ചുളള ആശങ്ക വർദ്ധിപ്പിക്കുന്നു. കാറ്റ് വിഭജിച്ചതോടെ കേരളത്തിൽ ശക്തമായ തുടർമഴ ലഭിക്കേണ്ട സീസണിൽ പലയിടത്തും ഒറ്റപ്പെട്ട, കുറഞ്ഞ അളവിലുളള മഴ മാത്രമാണ് ലഭിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് പെട്ടെന്നു കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം.
തിരുവാതിര ഞാറ്റുവേല ആരംഭിച്ചെങ്കിലും പഴഞ്ചൊല്ലുപോലെ അടുത്ത ദിവസമൊന്നും തുടർച്ചയായ മഴയ്ക്ക് വഴിയൊരുക്കിയേക്കാവുന്ന സൂചനകൾ സമീപത്തു പോലുമില്ല. പകരം ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യം സംസ്ഥാനത്തെ കാർഷികമേഖലയെ താറുമാറാക്കും. വിളകളിൽ നിന്നുള്ള ഉൽപാദനം കുറയും. കീടബാധകളും വ്യാപകമാകാം. പച്ചക്കറികൾക്ക് ഉൾപ്പെടെ വില വർദ്ധിക്കും. പെയ്തും പെയ്യാതെയും നിന്ന്, ജൂലൈ, ഒാഗസ്റ്റ് മാസങ്ങളിലായി പെട്ടെന്ന് ന്യൂനമർദ്ദങ്ങളും ചുഴലിയും ഒന്നിനു പിന്നാലെ ഒന്നായി രൂപം കൊളളാനുളള സാധ്യതയും, ശാന്തസമുദ്രത്തിലെ ശക്തമായ ഉഷ്ണജലപ്രവാഹ (എൽനീനോ) പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്.
അങ്ങനെ വന്നാൽ, നിലവിലെ സാഹചര്യത്തിന്റെ നേരെ വിപരീതമാകും അനുഭവിക്കേണ്ടിവരിക. ബിപോർജോയ് ചുഴലിക്കാറ്റിന്റെ തുടക്കത്തിൽതന്നെ, അതിന്റെ സ്വാധീനത്തിൽപ്പെട്ടുപോയ കാലവർഷക്കാറ്റ്, ചുഴലി ക്ഷയിക്കുമ്പോൾ ശക്തമായി തിരിച്ചെത്തി സംസ്ഥാനത്ത് മഴ സജീവമാകുമെന്ന കണക്കുകൂട്ടലാണ് പാടെ തെറ്റിയത്. ന്യൂനമർദ്ദം സൃഷ്ടിച്ച അന്തരീക്ഷത്തിന്റെ ഫലമായി ഒരാഴ്ചയായി കാറ്റ് രണ്ടായി തിരിഞ്ഞ് ബംഗാൾ ഉൾക്കടൽഭാഗത്തും മധ്യപ്രദേശ് മേഖലയിലേക്കുമാണ് സഞ്ചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒഡീഷയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിതീവ്രമഴ പെയ്യുന്നുണ്ട്. നിലവിൽ ഭോപ്പാൽ മേഖല കേന്ദ്രീകരിച്ചുളള ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കാലവർഷക്കാറ്റ് കരയിൽ കയറാത്തതിനാൽ കേരളത്തിൽ മഴ പേരിനു മാത്രമായി.
ഒാട്ടേമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റയനുസരിച്ച് തിരുവാതിര ഞാറ്റുവേലക്കാലത്ത് 32 ഡിഗ്രിയാണ് ഉഷ്ണം. കൊച്ചി മേഖലയിലാണ് ഇപ്പോൾ കാര്യമായ മഴക്കാറുള്ളത്. സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും 27, 28 തീയതി മുതൽ നല്ല മഴ ലഭിക്കുമെന്നാണ് നിഗമനമെന്ന് ഐഎംഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി സർവകലാശാല റഡാർ റിസർച്ച് കേന്ദ്രത്തിലെ അക്കാദമി കോ - ഒാർഡിനേറ്ററും കാലാവസ്ഥ ശാസ്ത്രജ്ഞനുമായ ഡോ. എം.ജി. മനോജ് പറഞ്ഞു.
മഴ പിന്നീട് ഒന്നിച്ചുവരുമോ എന്ന ചോദ്യവും വിദഗ്ധർക്കിടയിലുണ്ട്. കൊച്ചിയിലെത്തി പ്രതീക്ഷ നൽകിയ കാലവർഷക്കാറ്റ്, പിന്നീട് ശക്തി കൂടിയും കുറഞ്ഞുമാണ് വഴിമാറി പോയത്. ഐഎംഡി പ്രവചനമനുസരിച്ച് അടുത്തദിവസം മംഗളൂരു–ഗോവ മേഖലയിൽ നല്ല മഴ ലഭിക്കും. എൽനീനോയുടെ വ്യാപ്തി വേഗത്തിൽ കൂടുന്നുവെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികളുടെ റിപ്പോർട്ട്. അത് കടലുകളെ വലിയതോതിൽ ചൂടുപിടിപ്പിക്കുന്നത് മൺസൂണിനെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. കാർമേഘങ്ങളുണ്ടായാലും ചൂടുകൂടിയ മേഖലയിലേക്ക് അവ പോകാമെന്നതിനാൽ, മഴയുടെ അളവ് വല്ലാതെ കുറയും. ഇനി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉണ്ടായാലും നല്ല കാലവർഷം കിട്ടുമോ എന്ന സംശയവും ഉയരുന്നു. ചുഴലിക്കാറ്റു കൊണ്ട് അറബിക്കടലിൽ ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥ വിദഗ്ധൻ ഡോ. എം.കെ. സതീഷ്കുമാർ പറഞ്ഞു. വരും മാസങ്ങളിൽ എൽനീനോ സ്വാധീനം കൂടുതൽ ശക്തമാകുമെന്നതിനാൽ വരൾച്ചയുടെ സൂചനകളും പ്രതീക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.