ന്യൂഡൽഹി : വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും സ്വന്തമാക്കാൻ മൂന്ന് വമ്പൻ തദ്ദേശ പദ്ധതികളുമായി കേന്ദ്ര സർക്കാർ. മൂന്ന് മെഗാ തദ്ദേശീയ പദ്ധതികൾക്ക് ഡിഫൻസ് അക്യുസിഷൻ കൗൺസിൽ പ്രാഥമിക അനുമതി നൽകാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
വിമാനവാഹിനിക്കപ്പൽ, 97 തേജസ് യുദ്ധവിമാനങ്ങൾ, 156 പ്രചന്ദ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ എന്നിവയുടെ നിർമാണമാണ് ലക്ഷ്യമിടുന്നത്. മെഗാ തദ്ദേശീയ പദ്ധതികൾക്കായി 1.4 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഈ മാസം മുപ്പതിന് നടക്കുന്ന ഡിഫൻസ് അക്വസിഷൻ കൗൺസിൽ യോഗത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടക്കും.
അതിർത്തി പ്രശ്നത്തിൽ ചൈനയുടെ ഭാഗത്ത് നിന്നും ഭീഷണിയും സമ്മർദ്ദവും തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് സിയാച്ചിനടക്കമുള്ള ഉയർന്ന പ്രദേശങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുള്ള പ്രചന്ദ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ സൈന്യത്തിൻ്റെ ഭാഗമാക്കാൻ ശ്രമം നടത്തുന്നത്.