തിരു.: സംസ്ഥാനത്ത് മഴ തുടരവെ, ജൂലൈ ഒന്നു മുതൽ ഏഴു വരെയുള്ള കണക്കനുസരിച്ച് 49 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 189 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിലുണ്ട്. ആകെ 6671 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരെയായി 8,898.95 ഹെക്ടർ കൃഷി നശിച്ചു. 9.5 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.
മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രാദേശിക ഭരണകൂടങ്ങൾ പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാറിൽ മണ്ണിടിച്ചിൽ സാഹചര്യമുള്ളതിനാൽ പ്രദേശവാസികൾ മാറിതാമസിക്കണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പു നൽകി. പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൂന്നാർ ന്യൂകോളനിയിൽ രണ്ട് വീടുകൾ തകർന്നു. ഒരു വീട് മറിഞ്ഞ് രണ്ടാമത്തെ വീടിനുമേൽ വീഴുകയായിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ വീട്ടുകാരെ നേരത്തെ മാറ്റിയിരുന്നു.
കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല. വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. അടുത്ത 24 മണിക്കൂർ കൂടി വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തുടർന്ന് മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.