ബെംഗളൂരു: ചന്ദ്രയാൻ 3 പേടകത്തെ മൂന്നാം ഭ്രമണ പഥത്തിലേക്ക് വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തിന്റെ നിയന്ത്രണം. അടുത്ത ഘട്ടം ഇന്ന് ഉച്ചയ്ക്ക് 2നും 3നും ഇടയ്ക്കു നടക്കും. 5 ഘട്ടങ്ങളിലായി ഏകദേശം 4 ലക്ഷം കിലോമീറ്റർ വരെ അകലെയെത്തിയ ശേഷമാണ് ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പേടകം കടക്കുന്നത്. ചന്ദ്രോപരിതലത്തിൽ 100 കിലോമീറ്റർ മുകളിൽ വൃത്താകൃതിയിലെ ഭ്രമണപഥത്തിലെത്തിയ ശേഷം പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു വേർപെടുന്ന ലാൻഡർ, ത്രസ്റ്റർ എൻജിൻ ഉപയോഗിച്ച് വേഗം കുറച്ചാകും താഴെയിറങ്ങുക. 31നോ ഓഗസ്റ്റ് ഒന്നിനോ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു ലാൻഡർ വേർപെടും. ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ.