തൃശ്ശൂരില്‍ 14-ന് തുടങ്ങുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചാല്‍ വിജിലൻസിന്റെ പിടിവീഴും.
എല്ലാ മത്സരങ്ങളുടേയും വിധികർത്താക്കളുടെ വിവരങ്ങള്‍ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
ആരെങ്കിലും വിധികർത്താക്കളെയൊ സംഘാടകരെയൊ ബന്ധപ്പെടുന്നുണ്ടെങ്കില്‍ അത് അറിയാനുള്ള സംവിധാനവും വിജിലൻസ് തയ്യാറാക്കി. കലോത്സവത്തില്‍ വർഷങ്ങളായി ഇടപെടുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.
ഉപജില്ല, ജില്ലാതല മത്സരങ്ങളില്‍ പരാതിക്കിടയാക്കിയ വിധികർത്താക്കള്‍, അവരുമായി ബന്ധപ്പെട്ട ആരോപണവിധേയരായവർ തുടങ്ങിയവർ നിരീക്ഷണത്തിലായിരിക്കും. വിജിലൻസിന്റെ സാന്നിധ്യം ശക്തമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചിരുന്നു.
വിശദമായ കർമപദ്ധതിക്ക് വിജിലൻസ് ഡയറക്ടറേറ്റ് രൂപം നല്‍കുന്നുണ്ട്. കോഴ വാങ്ങലോ മറ്റ് ക്രമക്കേടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലൻസിനെ അറിയിക്കാനുള്ള സംവിധാനവും സജ്ജമാക്കും. 25 വേദികളിലും വിജിലൻസിന്റെ ടോള്‍ഫ്രീ നമ്ബരായ 1064 രേഖപ്പെടുത്തിയ ബ്രോഷറുകള്‍ വിതരണം ചെയ്യും. കലോത്സവത്തിനായി 10,000 ബ്രോഷറുകള്‍ തയ്യാറാക്കി.














































































