കോട്ടയം : തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലമാണ് പ്രവർത്തനം സാധാരണ നിലയിൽ ആകാത്തത്. ഇതുമൂലം അബോധാവസ്ഥയിൽ തുടരുകയാണ് വാവ സുരേഷ്. രണ്ടുതവണ ഇതിൽനിന്ന് മറികടക്കാനുള്ള ശ്രമം ഡോക്ടർമാരുടെ സംഘം നടത്തി. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു എന്നും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്. സിപിആർ നൽകിയശേഷമാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായത്. ആദ്യം പ്രവേശിപ്പിച്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും സിപിആർ നൽകിയിരുന്നു. പ്രാഥമിക ശുശ്രൂഷ മികച്ച രീതിയിലാണ് ഭാരത് ആശുപത്രിയിൽ നൽകിയത് എന്നും മന്ത്രി വ്യക്തമാക്കി.
ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതിനുപുറമേ രക്തസമ്മർദ്ദം സാധാരണ നിലയിലായി എന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് വാവാ സുരേഷിനെ ജീവൻ നിലനിർത്താൻ വേണ്ടി കഠിനപരിശ്രമം നടത്തുന്നത്. ഹൃദ്രോഗ വിഭാഗം മേധാവി ജയകുമാർ മറ്റു വിവിധ വകുപ്പുകളിലെ ഡോക്ടർമാർ എന്നിവർ ആശുപത്രിയിലെത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
ഇന്നു വൈകിട്ട് 4 15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് കടിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് തന്നെ മാറ്റി. അതിനുശേഷം കാറിൽ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആണ് ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് വാവ സുരേഷിന് ചികിത്സ നൽകിയത്. മൂർഖൻ പാമ്പിന്‍റെ വിഷമായതിനാൽ തന്നെ വേഗത്തിൽ തലച്ചോറിലേക്ക് എത്തുകയായിരുന്നു എന്നും ഡോക്ടർമാർ വിലയിരുത്തി. ഏതായാലും അടുത്ത അഞ്ചുമണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാരുടെ സംഘം പറയുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം തന്നെ വാവസുരേഷിന്റെ പരിചരണത്തിന് നേതൃത്വം നൽകി വരികയാണ്.
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.