ബംഗളൂരു: ബെംഗളൂരു മെട്രോയുടെ (നമ്മ മെട്രോ) പുതിയ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റർ നീളത്തിലുള്ള പുതിയ മെട്രോ പാതയാണ് പ്രധാനമന്ത്രി ഞായറാഴ്ച തുറന്നുകൊടുത്തത്. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗവർണർ താവർ ചന്ദ് ഗഹലോത് തുടങ്ങിയവർക്കൊപ്പം മോദി മെട്രോയില്‍ യാത്രചെയ്തു. യാത്രയ്ക്കിടെ വിദ്യാർഥികളുമായും അദ്ദേഹം സംവദിച്ചു.

യെല്ലോ ലൈൻ എന്നു പേരിട്ട 19.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയാണ് ഞായറാഴ്ച തുറന്നുകൊടുത്തത്. 16 സ്റ്റേഷനുകള്‍ ഈ പാതയില്‍ നിർമിച്ചിട്ടുണ്ട്. 5,056 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. മെട്രോ പാത തുറന്നതോടെ ഹൊസൂർ റോഡ്, സില്‍ക്ക് ബോർഡ് ജങ്ഷൻ, ഇലക്‌ട്രോണിക്സ് സിറ്റി ജങ്ഷൻ എന്നിവിടങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വൻ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് കരുതുന്നത്. നിലവില്‍ ഗ്രീൻ, പർപ്പിള്‍ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാതകൂടി നിർമിക്കുന്നതിനുള്ള പ്രവൃത്തിക്കും ഞായറാഴ്ച പ്രധാനമന്ത്രി തുടക്കമിടുന്നുണ്ട്. മെട്രോ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ഓറഞ്ച് ലൈനാണ് നിർമാണം തുടങ്ങുന്നത്. 15,611 കോടി രൂപ ചെലവില്‍ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുന്നത്.

മെട്രോ ഉദ്ഘാടനത്തിന് മുൻപ് മൂന്ന് വന്ദേഭാരത് എക്സ്പ്രസുകളുടെ ഫ്ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. കെഎസ്‌ആർ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കെഎസ്‌ആർ ബെംഗളൂരു-ബെലഗാവി, ശ്രീ മാതാ വൈഷ്ണോദേവി കത്ര-അമൃത്സർ, നാഗ്പുർ-പൂണെ സർവീസുകളാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി. കർണാടകയില്‍ മാത്രം 11 വന്ദേഭാരതുകളാണ് സർവീസ് നടത്തുന്നത്.