പ്രസിദ്ധമായ മാരാമൺ കൺവൻഷൻ്റെ 131-മത് മഹായോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ തീയതികളിൽ പമ്പാനദിയിലെ വിശാലമായ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. ഫെബ്രുവരി 8 ന് ഉച്ചയ്ക്ക് 2.30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡൻ്റ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ് കോപ്പാ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ.), റവ. മോളോ വിൽസൻ മെസവാൻഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ന്യൂഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കുള്ള യോഗം സി.എസ്.എസ്.എമ്മിൻ്റെ നേത്യത്വത്തിൽ രാവിലെ 7.30 മുതൽ 8.30 വരെ കുട്ടിപ്പന്തലിൽ നടക്കും. സായാഹ്നയോഗങ്ങൾ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്‌ച 2.30ന് ലഹരി വിമോചന സമ്മേളനവും സാമൂഹ്യതിന്മകൾക്കെതിരെയുള്ള യോഗവും ക്രമീകരിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4 ന് യുവവേദി യോഗങ്ങൾ പന്തലിൽ നടത്തുന്നതാണ്. ബുധൻ മുതൽ ശനി വരെ വൈകിട്ട് 7.30 മുതൽ 9 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്മകൾ ഹിന്ദി & ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തിൽ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെ സന്നദ്ധ സുവിശേഷ സംഘത്തിൻന്റെയും, വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെ സേവികാസംഘത്തിൻ്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ച്‌ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 മണി വരെ മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു.
പൂർണ്ണസമയം സുവിശേഷ വേലയ്ക്കു സമർപ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 13 വെള്ളിയാഴ്‌ചയും 12 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രതിഷ്‌ഠാ ശുശ്രൂഷ ഫെബ്രുവരി 14 ശനിയാഴ്‌ചയും രാവിലെ 7.30ന് കോഴഞ്ചേരി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. അഭിവന്ദ്യ തിരുമേനിമാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
മാരാമൺ കൺവൻഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളിൽ ക്രമപരിപാലനത്തിനായി വൈദികരും അത്മായ വോളൻ്റിയർമാരും നേത്യത്വം നൽകും.
ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായർ രാവിലത്തെ യോഗങ്ങളിലും സ്തോത്രകാഴ്‌ച ശേഖരിക്കും. മറ്റു യോഗങ്ങളിൽ സംബന്ധിക്കുന്നവർക്ക് പന്തലിൽ ക്രമീകരിച്ചിരിക്കുന്ന പെട്ടികളിൽ സ്തോത്രകാഴ്ച അർപ്പിക്കാവുന്നതാണ്. യോഗത്തിൽ സംബന്ധിച്ച് സ്തോത്രകാഴ്‌ച അർപ്പിക്കുവാൻ സാധിക്കാത്തവർക്ക് പേമെന്റ് ഗേറ്റ് വേ സംവിധാനത്തിലൂടെ ആ സമയം തന്നെ ഓൺലൈനായി സ്തോത്രകാഴച അർപ്പിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കൺവൻഷൻ ക്രമീകരണങ്ങളിൽ നിർലോഭം സഹകരിക്കുന്നു. കൺവൻഷൻ നഗറിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകൾ ആവശ്യമായ ക്രമീകരണം ചെയ്യുന്നു. കെ.എസ്.ആർ.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രത്യേകം ബസ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നു. പോലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കൺവൻഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.
മാരാമൺ മഹായോഗത്തിൽ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. യാതൊരു പരിസ്ഥിതി മലിനീകരണവും സംഭവിക്കാത്തവിധത്തിൽ ഹരിത നിയമാവലി അനുസരിച്ച് കൺവൻഷൻ ക്രമീകരിക്കാൻ സംഘാടകസമിതി ശ്രദ്ധിക്കുന്നു. പമ്പാനദിയും മണൽതിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ കൺവൻഷൻ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു.
കൺവൻഷന്റെ അനുഗ്രഹത്തിനായി ഇടവകയിലെ ഇടവകമിഷൻ്റെ നേതൃത്വത്തിൽ സംഘ ടനകളുടെ സഹകരണത്തിൽ പള്ളികളിലും സമീപ സെൻ്ററുകളുടെ നേതൃത്വത്തിൽ മാരാമൺ മണൽപ്പുറത്തും ഒരുക്ക പ്രാർത്ഥനകൾ നടത്തപ്പെടും. ജനുവരി 11നും 18നും മദ്ധ്യേ ഒരു ദിവസം ഇടവകകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനകൾ ക്രമീകരിച്ചിട്ടുണ്ട്. ജനുവരി 30 മുതൽ ഫെബ്രുവരി 7 വരെ വൈകുന്നേരം 4:30 മുതൽ 6.00 വരെ ഒരുക്കപ്രാർത്ഥന മാരാമൺ മണൽപ്പുറത്ത് സംഘടിപ്പിക്കും. 31ന് വൈകുന്നേരം 8 മുതൽ 8.30 വരെ സഭയിലെ എല്ലാ കുടുംബങ്ങളും സമയം വേർതിരിച്ച് കൺവൻഷനായി പ്രാർത്ഥിക്കും ഫെബ്രുവരി 1 ന് രാത്രി 8 ന് ഓൺലൈനായി ആഗോള പ്രാർത്ഥന സംഗമം ക്രമീകരിച്ചിട്ടുണ്ട്.
പമ്പാനദിയിലെ മാരാമൺ മണൽപ്പരപ്പിൽ ഒരുലക്ഷം പേരെ ഉൾക്കൊള്ളാവുന്ന പന്തലിന്റെ നിർമ്മാണം ആരംഭിച്ചു ഫെബ്രുവരി ആദ്യവാരം പൂർത്തിയാക്കും. മണൽപ്പുറത്തേക്കുള്ള 3 താല്ക്കാലിക പാലങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വലിയ മൈറ്റൽ സ്റ്റീൽ പൈപ്പുകളും ബെയ്‌ലിൻ്റെ പാലത്തിൻ്റെ മാതൃകയിലുള്ള ഇരുമ്പു ഗാർഡറുകളും ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ സാങ്കേതിക വിദ്യയിലാണ് പാലങ്ങൾ നിർമ്മിക്കുന്നത്.
കൺവൻഷന്റെ മലയാളം പാട്ടുപുസ്‌തകം 20 രൂപ നിരക്കിലും ഇംഗ്ലീഷിലേക്ക് ട്രാൻസ്ലിറ്ററേറ്റ് ചെയ്ത പാട്ടുപുസ്‌തകം 30 രൂപ നിരക്കിലും കൺവൻഷൻ ഗാനമടങ്ങിയ പെൻഡ്രൈവ് 400 രൂപ നിരക്കിലും സി.ഡി. 100 രൂപ നിരക്കിലും മാരാമൺ മണൽപ്പുറത്ത് ലഭിക്കും.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗസംഘമാണ് കൺവൻഷൻ സംഘടിപ്പിക്കുന്നതും ആതിഥേയത്വം നൽകുന്നതും. 1888 സെപ്റ്റംബർ 5 ന് കല്ലിശ്ശേരി കടവിൽ മാളികയിൽ സമാരംഭിച്ച മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയും സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പായും കൺവൻഷൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. പ്രസംഗസംഘത്തിൻ്റെ ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ (ജനറൽ കൺവീനർ), ലേഖക സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി. മാത്യു. സഞ്ചാര സെക്രട്ടറി റവ ജിജി വർഗീസ്, ട്രഷറാർ ഡോ. എബി തോമസ് വാരിക്കാട്, പ്രസ്സ് & മീഡിയ കമ്മറ്റി കൺവീനർമാരായ ശ്രീ സാം ചെമ്പകത്തിൽ, ശ്രീ. റ്റിജു എം ജോർജ്ജ് കമ്മറ്റി അംഗങ്ങളായ റവ. ജോജി തോമസ് ശ്രീമതി ലാലമ്മ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. കൺവൻഷൻ പ്രവർത്തനങ്ങൾക്ക് 24 സബ് കമ്മറ്റികൾ സജീവമായ നേത്യത്വം നൽകുന്നു. സഭയുടെയും ഭദ്രാസനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളും സ്റ്റാളുകളും കൺവൻഷൻ നഗറിൽ പ്രവർത്തിക്കും.















































































