തിരു.: കുഴികള്‍ നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്രകളിലൂടെ സംസ്ഥാനത്തെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥ തിരിച്ചറിഞ്ഞ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റോഡിലെ കുഴികളിലൂടെയുള്ള യാത്ര എത്രത്തോളം ദുഷ്‌കരണമാണെന്ന് ഗവര്‍ണ്ണര്‍ക്ക് നേരിട്ട് ബോധ്യമായി. ഏറെ സമയമെടുത്താണ് കുഴികള്‍ താണ്ടി ഗവര്‍ണ്ണറുടെ വാഹനം ലക്ഷ്യസ്ഥാനത്ത് എത്തിയത്. റോഡില്‍ കുഴി ഇല്ലാതാകണമെങ്കില്‍ നടപടികള്‍ക്ക് വേഗതയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും ടിവികളില്‍ റോഡിലെ കുഴികളെക്കുറിച്ച് നമ്മള്‍ കാണുന്നുണ്ട്. യാത്രക്കാരുടെ നടുവൊടിക്കുന്ന ഇങ്ങനെയുള്ള ചതിക്കുഴികളിൽ നിന്ന് ജനങ്ങൾക്ക് എത്രയും പെട്ടെന്ന് മോചനം വേണമെന്നും സിനിമാ പോസ്റ്ററില്‍ പോലും സംസ്ഥാനത്തുടനീളം ഇത് ചര്‍ച്ചയായെന്നും എന്നിട്ടും ഉത്തരവാദപ്പെട്ടവർക്ക് ഒരു കുലുക്കവും ഇല്ലെന്നും വിഷയത്തിൽ ഇടപെട്ട് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.