സിൽവർ ലൈൻ പദ്ധതിയിൽ റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദീകരണം കേരളം സമർപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ലോക്സഭയിൽ.പുതിയ റിപ്പോർട്ട് സൂക്ഷ്‌മ പരിശോധനയ്ക്കായി ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി.
പരിശോധനകൾ പൂർത്തിയാക്കി തുടർ നടപടികൾക്കായുള്ള നിർദേശങ്ങൾ കേരള റെയിൽ ഡെവലപ്മെന്റ് ബോർഡിന് നൽകാൻ ദക്ഷിണ റെയിൽവേയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കി.
ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി.
കേന്ദ്ര റെയിൽവേ ബോർഡ്, കെ റെയിൽ സംബന്ധിച്ച് വ്യക്തതയില്ലാത്ത കാര്യങ്ങൾ വിശദീകരിക്കണമെന്ന് കേരള റെയിൽ ഡെവലപ്‌മെന്റ്കോർപ്പറേഷൻലിമിറ്റഡിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതിന്മേലുള്ള വിശദീകരണമാണ് കെആർഡിസിഎൽ സമർപ്പിച്ചിട്ടുള്ളത്.
ഇത് കേന്ദ്രം ദക്ഷിണ റെയിൽ വേയ്ക്ക് കൈമാറിയെന്നാണ് കേന്ദ്രമന്ത്രി വിശദീകരിച്ചത്.
അതേസമയം, പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇത് സംബന്ധിച്ച് കെ റെയിലിന് യാതൊരു വിധ നിർദേശവും റെയിൽവേ മന്ത്രാലയമോ ബോർഡോ നൽകിയിട്ടില്ലെന്നുംഅദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ അംഗീകാരം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭൂമി ഏറ്റെടുക്കുന്നതിനായി കേരളാ സർക്കാർ നേരത്തെ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ ഇപ്പോൾ മറ്റിടങ്ങളിലേക്ക് മാറ്റി നിയമിച്ച കാര്യത്തിൽ സർക്കാരിന് അറിവുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം.സർക്കാരിന്റെഅറിവോടെയാണെന്ന് ഇതിന് മന്ത്രി മറുപടി നൽകി.